മുംബൈ - പൂനെ പാതയിലെ മണ്ണിടിച്ചില്‍; 30 ട്രെയിനുകള്‍ റദ്ദാക്കി, നിയന്ത്രണം ജൂലൈ 17 വരെ

image credit: PTI
ന്യൂഡൽഹി : മുംബൈ - പൂനെ ബോർ ഗട്ട് പാതയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ 30 ദീർഘദൂര, ഇന്റർസിറ്റി സർവീസുകൾ റദ്ദാക്കി റെയിൽവേ. ജൂലൈ 17 വരെയാണ് സർവീസ് റദ്ദാക്കിയിരിക്കുന്നത്.
പതിനാല് പ്രതിദിന ട്രെയിനുകളും എട്ട് സ്പെഷ്യൽ ട്രെയിനുകളും പ്രത്യേക ദിവസങ്ങളിൽ സർവീസ് നടത്തുന്ന മറ്റ് സ്പെഷ്യൽ ട്രെയിനുകളുമാണ് റദ്ദാക്കിയത്. ജൂലൈ ആറിന് ശക്തമായ മഴയെ തുടർന്ന് കർജാത്തിനും ലോണോവാല സ്റ്റേഷനുകൾക്കുമിടയിൽ മണ്ണിടിച്ചിലുണ്ടായത് ട്രെയിൻ സർവീസുകൾ താറുമാറാക്കിയിരുന്നു.
മുംബൈ-പുനെ ഇൻറർസിറ്റി, സിഎസ്എംടി-ഹൈദരാബാദ് എക്സ്പ്രസ്, ചെന്നൈ എഗ്‌മോർ സൂപ്പർഫാസ്റ്റ് മെയ്ൽ, ഹുബ്ലി-ദാദർ എക്സ്പ്രസ് തുടങ്ങിയവയാണ് റദ്ദാക്കപ്പെട്ട പ്രതിദിന ട്രെയിനുകൾ. മഹാലക്ഷ്മി എക്സ്പ്രസ്, ജോധ്പൂർ-ഹഡാപ്സർ എക്സ്പ്രസ്, ദാദർ-സത്താറ എക്സ്പ്രസ്, ദാദർ-സായിനഗർ ഷിർദി എക്സ്പ്രസ് തുടങ്ങിയവ റദ്ദാക്കിയ പ്രത്യേക ദിവസങ്ങളിൽ സർവീസ് തീവണ്ടികളുടെ പട്ടികയിലുണ്ട്. ഹസ്റത്ത് നിസാമുദീൻ, ഗോരഖ്പൂർ, ഗാസിപൂർ എന്നിവിടങ്ങളിലേക്കുള്ള സ്പെഷ്യൽ ട്രെയ്നുകളാണ് റദ്ദാക്കിയതെന്നും സെൻട്രൽ റെയിൽവേയുടെ പത്രകുറിപ്പിൽ പറയുന്നു.











0 comments