ലഖിംപുർഖേരി കർഷക കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കില്ല


സ്വന്തം ലേഖകൻ
Published on Mar 25, 2025, 12:00 AM | 1 min read
ന്യൂഡൽഹി: യുപിയിലെ ലഖിംപുർഖേരിയിൽ കർഷകരെ കൂട്ടക്കൊലചെയ്‌ത കേസിൽ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഇരകളുടെ കുടുംബത്തിന്റെ ഹർജി സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന അജയ് മിശ്രയുടെ മകനായ ആശിഷ് അടുപ്പക്കാരൻ വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വാദം ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവർ പരിഗണിച്ചില്ല.
യുപി പൊലീസ് നൽകിയ റിപ്പോർട്ടിൽ ബിജെപി നേതാവ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മിശ്രയുടെ അടുപ്പക്കാരനാണെന്ന് പറഞ്ഞില്ല. ഇക്കാര്യം പരിഗണിച്ചാണ് ജാമ്യം റദ്ദാക്കാൻ കോടതി വിസമ്മതിച്ചത്.
സാക്ഷികൾക്ക് പൊലീസിൽ പരാതി നൽകാമെന്നും അത് സ്വതന്ത്രമായി പരിഗണിക്കണമെന്നും നിർദേശിച്ചു. ഏപ്രിൽ 16ന് കേസ് വീണ്ടും പരിഗണിക്കും. മോദിസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചവർക്കിടയിലേക്ക് വാഹനമോടിച്ച് കയറ്റി നാല് കർഷകരെയും മാധ്യപ്രവർത്തകനെയും കൊന്ന കേസിലെ പ്രതിയാണ് ആശിഷ് മിശ്ര.










0 comments