കൊൽക്കത്തയിൽ സംഭരണശാലയുടെ മേൽക്കൂര തകർന്ന് നാല് മരണം; 17 പേർക്ക് പരിക്ക്

അപകടം നടന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു (Photo Credit: ANI)
കൊൽക്കത്ത: കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന സംഭരണശാലയുടെ മേൽക്കൂര തകർന്ന് നാല് മരണം. 17 പേർക്ക് പരിക്കേറ്റു. ഇവരെ എസ്‌എസ്‌കെഎം ആശുപത്രിയിലെ ട്രോമ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. ഏകദേശം 18-ഓളം പേർ ഇനിയും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. പശ്ചിമ കൊൽക്കത്തയിലെ താരതല പ്രദേശത്ത് നിർമ്മാണത്തിലിരുന്ന മൂന്ന് നിലകളുള്ള കെട്ടിടമാണ് തകർന്നു വീണത്.
താരതലയിലെ ബ്രേസ് ബ്രിഡ്ജിന് സമീപമുള്ള ട്രാൻസ്‌പോർട്ട് ഡിപ്പോ റോഡിലാണ് സംഭരണശാല സ്ഥിതി ചെയ്യുന്നത്. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്തിന് കീഴിലുള്ള പാട്ടക്കരാർ ഭൂമിയിലാണ് തകർന്ന കെട്ടിടം നിർമിച്ചിരുന്നത്. മൂന്നാം നിലയുടെ മേൽക്കൂരയുടെ വാർപ്പ് ജോലികൾ നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്. മുകളിലെ കോൺക്രീറ്റിന്റെ ഭാരം താങ്ങാൻ ഇരുമ്പ് ബീമുകൾക്ക് ശേഷിയില്ലായിരുന്നുവെന്നും നിർമാമ്മാണത്തിന് ആവശ്യമായ ബ്രേസുകൾ നൽകിയിരുന്നില്ലെന്നും സ്ട്രക്ചറൽ എഞ്ചിനീയർമാർ വിലയിരുത്തുന്നു. നിലവാരമില്ലാത്ത നിർാണ സാമഗ്രികൾ ഉപയോഗിച്ചതായും പ്രദേശത്ത് അനധികൃത നിർമ്മാണം നടന്നിരുന്നതായും ആക്ഷേപമുണ്ട്.
സൈന്യം, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, കൊൽക്കത്ത പൊലീസ്, അഗ്നിശമന സേന, സിവിൽ ഡിഫൻസ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ എൻഡിആർഎഫ് സ്നിഫർ ഡോഗുകളെയും ഡ്രോണുകളെയും വിന്യസിച്ചു. കോൺക്രീറ്റ് മുറിച്ചുമാറ്റാൻ ഗ്യാസ് കട്ടറുകളും ലംബമായ ഡ്രില്ലിംഗും ഉപയോഗിക്കുന്നുണ്ട്. പരിക്കേറ്റവർക്കായി ന്യൂറോളജിസ്റ്റുകൾ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘത്തെ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സുവേന്ദു അധികാരിയും, അഗ്നിമിത്ര പോൾ, ശരദ്വത് മുഖർജി, തപസ് റോയ് എന്നീ മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും അഴിമതി നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് മന്ത്രി ഇന്ദ്രനിൽ ഖാൻ അറിയിച്ചു.
സംസ്ഥാന സെക്രട്ടറിയറ്റിൽ അടിയന്തര സഹായത്തിനായി കൺട്രോൾ റൂം തുറന്നു.
നമ്പറുകൾ: 1070, 8697981070, 033-22143526/22535185










0 comments