ഫ്രാൻസിൽ ആദ്യ എബോള കേസ് സ്ഥിരീകരിച്ചു

പാരിസ്: ഫ്രാൻസിൽ ആദ്യമായി എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോംഗോയിലെ രോഗബാധിത പ്രദേശത്ത് സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു ഡോക്ടർക്കാണ് രോഗം ബാധിച്ചത്. രോഗിയെ രാജ്യത്ത് എത്തിച്ച ഉടൻ തന്നെ ഐസൊലേഷനിലേക്ക് മാറ്റി. വിദഗ്ദ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ രോഗിയുടെ നില തൃപ്തികരമാണ്. അതിനാൽ പൊതുജനങ്ങൾക്ക് അപകടസാധ്യത വളരെ കുറവാണ്.
രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇവരെ 21 ദിവസത്തേക്ക് ഹോം ഐസൊലേഷനിൽ പാർപ്പിക്കും. കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലാണ് നിലവിൽ രോഗം പടരുന്നത്. ജൂൺ 21 വരെയുള്ള കണക്കനുസരിച്ച് അവിടെ 1,048 കേസുകളും 267 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിലും 20 കേസുകളും രണ്ട് മരണങ്ങളും സ്ഥിരീകരിച്ചു. മെയ് 15ന് ലോകാരോഗ്യ സംഘടന എബോളയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. മെയ് 17ന് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
നിലവിൽ പടർന്നുപിടിക്കുന്നത് 'ബുണ്ടിബുഗ്യോ' എന്ന അപൂർവ എബോള വൈറസ് സ്ട്രെയിൻ ആണ്. ഈ വൈറസ് ബാധയ്ക്ക് നിലവിൽ വാക്സിനുകളോ അംഗീകൃത ചികിത്സകളോ ലഭ്യമല്ല. കോംഗോയിലെ ഇറ്റൂറിയുടെ തെക്ക് ഭാഗത്തുള്ള വടക്കൻ, തെക്കൻ കിവു പ്രവിശ്യകളിൽ നിലനിൽക്കുന്ന സായുധ സംഘർഷങ്ങളും സഹായ വെട്ടിക്കുറയ്ക്കലുകളും മാനുഷിക പ്രതികരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.









0 comments