ജമ്മു കശ്‌മീർ മേഘവിസ്‌ഫോടനം: മരണ സംഖ്യ 60 ആയി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടത്തിനെ തുടര്‍ന്നുണ്ടായ മിന്നൽപ്രളയത്തില്‍ 60 പേർ മരിച്ചെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്.
ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോസതിയിൽ വ്യാഴാഴ്ച പകൽ 12നും ഒന്നിനിടയിലുമാണ് മിന്നൽപ്രളയമുണ്ടായത്. ജൂലൈ 25 ആരംഭിച്ച മച്ചൈൽ മാതാ തീര്‍ഥാടന യാത്ര തുടരുന്നതിനാൽ സംഭവ സമയം നിരവധി തീർഥാടകർ സ്ഥലത്തുണ്ടായിരുന്നു. മേഘ വിസ്ഫോടനം നടന്ന പ്രദേശത്ത് സംഭവ സമയത്ത് 1200 ഓളംപേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. റോഡിൽ ചെളിയും മണ്ണും മൂടിക്കിടക്കുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
പൊലീസിനെ കൂടാതെ കരസേനയും ദേശീയ–സംസ്ഥാന ദുരന്ത നിവാരണ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ക്ഷേത്രത്തിലേക്കുള്ള തീർഥാടനം പൂർണമായും നിരോധിച്ചു. 8.5 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ മാത്രമാണ് 9,500 അടി ഉയരത്തിലുള്ള മാതാ ചണ്ഡി ക്ഷേത്രത്തിലെത്താൻ സാധിക്കുക.









0 comments