ജമ്മു കശ്‌മീർ മേഘവിസ്ഫോടനം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു, മരണസംഖ്യ 64 ആയി

ശ്രീനഗർ : ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനത്തെതുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 64 ആയി. ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് ഇന്ന് രാവിലെ വീണ്ടും രക്ഷാദൗത്യം പുനരാരംഭിച്ചത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മറ്റൊരു വ്യക്തിയുടെ ശരീരത്തിന്റെ ഭാഗം സ്നിഫർ നായ്ക്കൾ കണ്ടെത്തി. ദുരന്തത്തിന്റെ ആദ്യ ദിവസം ലഭിച്ച മൃതദേഹത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ലാങ്ക (കമ്മ്യൂണിറ്റി കിച്ചൺ) റിന് സമീപമുള്ള സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങളും സ്നിഫർ നായ്ക്കളും ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നുണ്ട്. മിന്നൽ പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു ഇത്.
ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോസതിയിൽ വ്യാഴാഴ്‌ച പകൽ 12.25 നാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽപ്രളയമുണ്ടായത്. മരിച്ചവരിൽ മൂന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ജെ-കെ പൊലീസിലെ ഒരു സ്പെഷ്യൽ പൊലീസ് ഓഫീസറും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും പ്രദേശം പരിശോധിക്കാൻ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും എസ്ഡിആർഎഫ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മസൂഫ് അഹമ്മദ് മിർസ പറഞ്ഞു. 39 പേരെ കാണാതായതായാണ് കണക്ക്. പൊലീസ്, കരസേന, ദേശീയ–സംസ്ഥാന ദുരന്ത നിവാരണ സേനകളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. 167 പേരെ രക്ഷപ്പെടുത്തി.
മേഘവിസ്ഫോടനത്തിന്റെ ആഘാത മേഖല വളരെ വലുതാണെന്നും എസ്ഡിആർഎഫ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു. സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർപ്സ് തിങ്കളാഴ്ച എക്‌സ് പോസ്റ്റിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സേനയുടെ അഞ്ച് ടീമുകൾ ഏർപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ മെഡിക്കൽ ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി
മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഹോട്ടലുകളും ചെക്ക് പോസ്റ്റുകളും കെട്ടിടങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. 16 വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, മൂന്ന് ക്ഷേത്രങ്ങൾ, വാർഷിക മച്ചൈൽ മാതാ യാത്രയ്ക്കാർക്ക് ഭക്ഷണം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൺ, പാലം, 12 വാഹനങ്ങൾ എന്നിവയ്‌ക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള തീർഥാടനം താൽക്കാലികമായി നിരോധിച്ചു. ഞായറാഴ്ച കരസേന ചോസതിയിൽ ബെയ്‌ലി പാലം നിർമിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.









0 comments