തട്ടിക്കൊണ്ടുപോകല്‍, പിന്നാലെ കുടുംബത്തിനോട് 50 ലക്ഷം ആവശ്യപ്പെട്ടു; ഒടുവില്‍ എല്ലാം ചെയ്തത് താനെന്ന് സമ്മതിച്ച് യുവാവ്

image: ndtv
ഗാന്ധിനഗർ : തട്ടിക്കൊണ്ടു പോയെന്ന് വരുത്തി തീർത്ത് കുടുംബത്തിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് 36 കാരനായ യുവാവിന്റെ അതിബുദ്ധി അറസ്റ്റിലേക്ക് നയിച്ചത്.
അക്കൗണ്ടന്റായ ജിഗ്നേഷ് തലവിയ എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. ഓഹരി വിപണിയിലെ ഓപ്ഷൻ ട്രേഡിങ്ങിലൂടെ വലിയൊരു തുക ജിഗ്നേഷിന് നഷ്ടമായിരുന്നു. അത് നികത്തുന്നതിനായാണ് തന്നെ തട്ടിക്കൊണ്ടുപോയെന്ന നാടകം നടത്തി വീട്ടുകാരിൽനിന്നു തന്നെ പണം കൈക്കലാക്കാൻ ശ്രമിച്ചത്. ജൂൺ 12നാണ് ജിഗ്നേഷിനെ കാണാതാകുന്നത്. തുടർന്ന് ജിഗ്നേഷിന്റെ ഭാര്യ ഉത്രാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ജിഗ്നേഷിനെ വിട്ടുതരണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നും പൊലീസിനെ അറിയിക്കാനോ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനോ ശ്രമിച്ചാൽ ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് സന്ദേശമയക്കുകയും ചെയ്തു. ജിഗ്നേഷിനെ കെട്ടിയിട്ടിരിക്കുന്ന ഒരു വീഡിയോയും കുടുംബത്തിന് ലഭിച്ചിരുന്നു. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി.
സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനുമെല്ലാം വെച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജൂൺ 15ന് മധ്യപ്രദേശിലെ ഒരു ഹോട്ടലിൽ നിന്ന് ജിഗ്നേഷിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തട്ടിക്കൊണ്ടുപോകൽ താൻ കെട്ടിച്ചമച്ചതാണെന്നും കുടുംബത്തിൽ നിന്ന് പണം കൈക്കലാക്കാനുള്ള ശ്രമമായിരുന്നുവെന്നും യുവാവ് പറഞ്ഞു.










0 comments