മുല്ലപ്പെരിയാർ അണക്കെട്ട്: 275 വർഷം മുൻപ് കൊടുംവരൾച്ചയിൽ പിറന്ന ആശയം

മുല്ലപ്പെരിയാർ അണക്കെട്ട്, ജോൺ പെന്നീക്വിക്ക്
കുമളി: മുല്ലപ്പെരിയാറിൽ അണക്കെട്ട് എന്ന ആശയം രൂപപ്പെട്ടിട്ട് 275 വർഷമാകുന്നു. മുല്ലപ്പെരിയാറിൽ അണകെട്ടി മദ്രാസ് പ്രസിഡൻസിയിലേക്ക് വെള്ളം തിരിച്ചുവിടാനായിരുന്നു പദ്ധതി. 1862 ആഗസ്തിൽ നടന്ന ചർച്ചകളെ തുടർന്നായിരുന്നു മദ്രാസ് പ്രസിഡൻസി തിരുവിതാംകൂറിന് കത്തെഴുതിയത്. ദീർഘകാല ഇടവേളയ്ക്ക് 1886 ഒക്ടോബർ 29നാണ് കരാറായത്.
ബ്രിട്ടീഷ് പ്രവിശ്യയായ മധുരയും സമീപ നാട്ടുരാജ്യമായ രാമനാടും കൊടുംവരൾച്ചയുടെ പിടിയിലായിരുന്നു. ഇതോടെയാണ് പെരിയാറിലെ വെള്ളം ചിറകെട്ടി തിരിച്ചുവിടാമെന്ന ആശയം രാമനാട് രാജാവ് മുത്തുരാമലിംഗ സേതുപതിയുടെ മുഖ്യകാര്യക്കാരൻ മുതിരുള്ളപ്പപ്പിള്ളയുടെ മനസ്സിൽ ഉദിക്കുന്നത്.
1867ൽ പെരിയാർനദിയിൽ 162 അടി ഉയരത്തിൽ അണക്കെട്ട് നിർമിക്കാൻ മധുരയിലെ എൻജിനിയർ മേജർ റീവ്‌സ് പുതിയ നീക്കം നടത്തി. ചുരുളിയാറ്റിലൂടെ വെള്ളം വൈഗയിലേക്ക് എത്തിക്കാനുള്ള പദ്ധതിയും പരാജയപ്പെട്ടു.
1862ൽ വീണ്ടും അടുത്ത പദ്ധതിക്ക് തുടക്കമിട്ടു. ആ വർഷം സെപ്തംബർ നാലിന് മദ്രാസ് പ്രസിഡൻസി തിരുവിതാംകൂർ ദിവാൻ മാധവറാവുവിന് ആദ്യ കത്ത് അയച്ചു. 1863 ജനുവരി 14ന് ദിവാൻ നൽകിയ മറുപടിയിൽ പര്യവേക്ഷണത്തിന് ബ്രിട്ടീഷ് എൻജിനിയർമാരെ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ലാഭം തുല്യമായി പങ്കിടാമെന്നുമായിരുന്നു വ്യവസ്ഥ. ബ്രിട്ടീഷ് എൻജിനിയർ ബാർട്ടന്റെ നേതൃത്വത്തിൽ പെരിയാർ നദിയുടെ ഉത്ഭവസ്ഥാനത്തെ കൊടുംകാടുകളിൽ പഠനം നടത്തി.
മുല്ലയാർ, പെരിയാർ നദികളുടെ സംഗമകേന്ദ്രത്തിന് പത്ത് കിലോമീറ്റർ താഴെയാണ് അണക്കെട്ട് നിർമിച്ചത്. നിർമാണത്തിനിടെ രണ്ടുതവണ പ്രളയത്തിൽ അണക്കെട്ട് ഒഴുകിപ്പോയി. പിന്നീട് മദ്രാസ് പ്രസിഡൻസി പദ്ധതി ഉപേക്ഷിച്ചെങ്കിലും പെന്നീക്വിക്ക് ബ്രിട്ടനിലുള്ള സ്വത്തുക്കൾ വിറ്റപണവുമായി തിരികെയെത്തി നിർമാണം നടത്തി. 1895 ഒക്ടോബർ പത്തിന് വെന്റ് ലോക് പ്രഭു മുല്ലപ്പെരിയാർ അണക്കെട്ട് കമീഷൻ ചെയ്‌തു. മുല്ലപ്പെരിയാറിന്റെ ശിൽപ്പി ജോൺ പെന്നീക്വിക്ക് കൽപ്പിച്ചത് അണക്കെട്ടിന് ആയുസ്സ് 50 വർഷം. എന്നാൽ, അണക്കെട്ടിന് ഇപ്പോൾ 141 വയസ്സായി.









0 comments