പ്രജ്വലിന് ഇപ്പോഴും വിഐപി പരിഗണന? ജയിലിൽനിന്ന് മൊബൈൽ ഫോൺ പിടികൂടി

പ്രജ്വൽ രേവണ്ണ
ബംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജയിൽമുറിയിൽനിന്ന് മൊബൈൽ ഫോൺ പിടികൂടി. പരപ്പന അഗ്രഹാര ജയിലിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ പരിശോധനയിലാണ് ഫോണും ചാർജറും കണ്ടെത്തിയത്.
എല്ലാ ഹൈപ്രൊഫൈൽ തടവുകാരുടെയും സെല്ലുകളിൽ സിസിബി റെയ്ഡ് നടത്തിയിരുന്നതായും നാല് മുതൽ അഞ്ച് മണിക്കൂർ വരെ പരിശോധന നീണ്ടുനിന്നതായും ജയിൽ ഡിജിപി അലോക് കുമാർ അറിയിച്ചു. ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതായും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഡിജിപി പറഞ്ഞു.
സംഭവത്തിൽ പ്രജ്വലിനെ ഒന്നാംപ്രതിയാക്കിയും സഹതടവുകാരൻ പ്രതാപ് റായിക്കുമെതിരെ കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഫാംഹൗസിൽ വെച്ച് വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രജ്വൽ രേവണ്ണ ശിക്ഷിക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനാണ്. പ്രജ്വലിനെതിരെ മറ്റ് മൂന്ന് ബലാത്സംഗ കേസുകൾ കൂടി നിലവിലുണ്ട്.









0 comments