എംഡിഎംഎയുമായി പിടിയിലായ കോൺഗ്രസുകാർ മൊത്തവിതരണക്കാർ; ഒരു മാസത്തിനിടെ നാല് തവണ കച്ചവടം നടത്തി

യൂത്ത് കോൺഗ്രസ് ലഹരിക്കെതിരെ സംഘടിപ്പിച്ച പ്രഭാതനടത്തം പരിപാടിയിൽ ജാഥാ ക്യാപ്‌റ്റനായ കെ എച്ച് മുഹമ്മദ് ഹുസൈൻ പതാക ഏറ്റുവാങ്ങുന്നു (ഇടത്), വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ മുഹമ്മദ് ഹുസൈന്റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ. പ്രതി ഫെയ്സ്‌ബുക്കിൽ പങ്കുവച്ച ചിത്രം (വലത്)
സ്വന്തം ലേഖകൻ
Published on Aug 12, 2026, 10:52 AM | 1 min read
തൃക്കരിപ്പൂർ: കാസർകോട് കാലിക്കടവിൽ മയക്കുമരുന്നുമായി പിടിയിലായ കോൺഗ്രസ് പ്രവർത്തകർ മയക്കുമരുന്ന് മൊത്തവിതരണക്കാർ. ബംഗളൂരുവിൽനിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിച്ച് കേരളം മുഴുവൻ വിതരണംചെയ്യുന്ന സംഘമാണന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ മുഹമ്മദ് ഹുസൈൻ ‘ടീം വി ഡി സതീശൻ’ പേജ് കോ–ഓർഡിനേറ്ററാണ്. പിടിയിലാവുന്നതിന് മുമ്പ് മലപ്പുറത്തും കണ്ണൂരും എംഡിഎംഎ വിതരണംചെയ്തതായി പൊലീസ് കണ്ടത്തി.
ബംഗളൂരുവിൽനിന്ന് ഒരു സ്‌ത്രീ വഴിയാണ് എറണാകുളത്തേക്ക് എംഡിഎംഎ എത്തിക്കുന്നത്. ഇങ്ങനെയെത്തുന്ന എംഡിഎംഎ അറസ്റ്റിലായ നാല് പ്രതികൾ വാങ്ങി കേരളത്തിലെ വിവിധ ജില്ലകളിലെ വിതരണക്കാർക്ക് നൽകും. 100 ഗ്രാമിന് മുകളിലുള്ള കച്ചവടം മാത്രമാണ് സംഘം നടത്തുന്നത്.
എറണാകുളത്തുനിന്ന് 500 ഗ്രാം എംഡിഎംഎയുമായി പുറപ്പെട്ട സംഘം മലപ്പുറത്ത് 230 ഗ്രാമും കണ്ണൂരിൽ 130 ഗ്രാമും ഇടനിലക്കാർക്ക് കൈമാറിയിരുന്നു. 140 ഗ്രാം കാലിക്കടവിൽ വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പൊലീസിന്റെ വലയിലായത്. ഒരു മാസത്തിനിടെ നാല് തവണ മയക്കുമരുന്ന് വ്യാപാരം നടത്തിയെന്നാണ് വിവരം.
വി ഡി സതീശനുമായി സൗഹൃദ സംഭാഷണം നടത്തുന്നതിന്റെ ചിത്രം മുഹമ്മദ് ഹുസൈൻ
സമൂഹമാധ്യമത്തിൽ പങ്കുവച്ചപ്പോൾ
പിടിയിലായ പെരുമ്പാവൂർ സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുൾ സലാം, പി എ അബ്ബാസ് എന്നിവർ നേരിട്ടാണ് മയക്കുമരുന്ന് എത്തിക്കുന്നത്. അസുഖ ബാധിതനായതിനാൽ യാത്ര ചെയ്യാനാവാത്തതിനാൽ നാലാമനായി പിടിയിലായ സൈനുലാബ്ദീൻ എറണാകുളത്തുനിന്ന് കാര്യങ്ങൾ ഏകോപിക്കും. ബംഗളൂരു സംഘത്തിൽനിന്നും ഗ്രാമിന് 900 രൂപയ്ക്ക് വാങ്ങിക്കുന്ന എംഡിഎംഎ 2200 രൂപക്കാണ് മൊത്ത കച്ചവടത്തിൽ വിൽപന നടത്തുന്നത്. ചെറുകിട കച്ചവടക്കാർ ഇത് ഗ്രാമിന് 3000 മുതൽ 3500 രൂപ വരെ വിലയിൽ ആവശ്യക്കാർക്ക് എത്തിക്കുന്നു. 100 ഗ്രാം മുതൽ ഒരു കിലോ വരെ എത്ര അളവിലും ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കും. കോൺഗ്രസുകാരായി പ്രതികൾ തങ്ങളുടെ രാഷ്ട്രീയ ബന്ധവും മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗപ്പെടുത്തി.









0 comments