ad
Deshabhimani

'ഇതെന്റെ സ്ഥലം എന്റെ ക്ഷേത്രം, പൊലീസിനെ എന്തിന് അറിയിക്കണം'; കാശിബുഗ്ഗ ദുരന്തത്തിൽ പുരോഹിതൻ

andra stampede
വെബ് ഡെസ്ക്

Published on Nov 02, 2025, 05:39 PM | 1 min read

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേർ മരിച്ച സംഭവത്തിൽ, വിവാദ പ്രസ്താവനയുമായി ക്ഷേത്രത്തിന്റെ ഉടമയും പുരോഹിതനുമായ ഹരി മുകുന്ദ പാണ്ഡ. "ഇതെന്റെ ഭൂമിയാണ്, എന്റെ ക്ഷേത്രമാണ്. ഞാൻ എന്തിന് പൊലീസിനെ അറിയിക്കണം? എന്നായിരുന്നു പുരോഹിതന്റെ ചോദ്യം. ഏകാദശി ഉത്സവത്തിനായി വൻ ജനക്കൂട്ടം തടിച്ചുകൂടുമെന്ന് അറിയാമായിരുന്നിട്ടും അധികൃതരെ അറിയിക്കാതിരുന്നതിനെ ന്യായീകരിച്ചുകൊണ്ടാണ് പ്രതികരണം.


സുരക്ഷാ മുൻകരുതലുകളോ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ സഹായമോ തേടാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം ഈ രീതിയിൽ പ്രതികരിച്ചത്. ക്ഷേത്രം തന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് എന്നും, അതിനാൽ ഭക്തജനങ്ങളുടെ തിരക്കിനെക്കുറിച്ച് അധികൃതരെ അറിയിക്കേണ്ട ബാധ്യത തനിക്കില്ല എന്നുമാണ് ഹരി മുകുന്ദ പാണ്ഡ വാദിക്കുന്നത്.


ക്ഷേത്രത്തിൽ തിക്കും തിരക്കും ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി അറിഞ്ഞിട്ടും ഇത്തരമൊരു അലംഭാവപരമായ നിലപാട് സ്വീകരിച്ചത് പൊതുസമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദുരന്തമുണ്ടായത്. ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ കൈവരി തകരുകയും, ഭയന്നുപോയ ജനക്കൂട്ടം തിക്കിലും തിരക്കിലും പെടുകയുമായിരുന്നു. അപകടത്തിൽ 10 പേർ മരിക്കുകയും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.


ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന വിലയിരുത്തലിനിടെയാണ്, അധികൃതരെ അറിയിക്കാതിരുന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ള പുരോഹിതന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home