ഇറാൻ - ഇസ്രയേൽ യുദ്ധം: കശ്മീരിൽ പ്രതിഷേധം തുടരുന്നു; വിദ്യാലയങ്ങൾക്ക് മാർച്ച് 7 വരെ അവധി

ശ്രീനഗർ: ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടർന്ന് താഴ്‌വരയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കശ്മീരിലെ സ്കൂളുകൾക്കും കോളേജുകൾക്കും മാർച്ച് 7 വരെ അവധി പ്രഖ്യാപിച്ചു.
ജമ്മു കശ്മീർ വിദ്യാഭ്യാസ മന്ത്രി സക്കീന ഇത്തൂവാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച അവധിയാണ് നിലവിലെ ക്രമസമാധാന നില കണക്കിലെടുത്ത് ആഴ്ചാവസാനം വരെ നീട്ടിയത്.
അലി ഖമനേയിയുടെ വധത്തിൽ പ്രതിഷേധിച്ച് ശ്രീനഗറിലെ ലാൽ ചൗക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ ജനങ്ങൾ തെരുവിലിറങ്ങി. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായതോടെ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു.
ലാൽ ചൗക്ക് പൂർണ്ണമായും സീൽ ചെയ്തിരിക്കുകയാണ്. സംഘർഷം ഒഴിവാക്കാൻ മൊബൈൽ ഇന്റർനെറ്റ് വേഗത കുറയ്ക്കുകയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആശങ്ക രേഖപ്പെടുത്തുകയും സമാധാനം പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
വികാരങ്ങൾ നിയന്ത്രിക്കണമെന്നും സമാധാനപരമായ വിലാപ പ്രകടനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വടക്കൻ കശ്മീരിലും ലഡാക്കിലും പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്.










0 comments