കശ്മീരിൽ നിയന്ത്രണങ്ങൾ നീക്കി; ജനജീവിതം സാധാരണ നിലയിലേക്ക്

ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തെത്തുടർന്ന് കശ്മീർ താഴ്വരയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും സംഘർഷാവസ്ഥയ്ക്കും ശേഷം ശനിയാഴ്ചയോടെ താഴ്‌വരയിലെ ജനജീവിതം സാധാരണ നിലയിലായി.
ശ്രീനഗറിലെ ലാൽ ചൗക്ക് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ സുരക്ഷാ സേന നീക്കം ചെയ്തു. ലാൽ ചൗക്കിലെ പ്രശസ്തമായ ക്ലോക്ക് ടവറിന് ചുറ്റും പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
താഴ്‌വരയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും നിയന്ത്രണങ്ങൾ നീക്കി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഖമനേയിയുടെ വധത്തിന് പിന്നാലെ താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.
ക്രമസമാധാന നില തകരാതിരിക്കാനാണ് അധികൃതർ ഒരാഴ്ചയായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഇന്റർനെറ്റ് സേവനങ്ങൾ പുനരാരംഭിച്ചിരുന്നു. ശനിയാഴ്ച കടകമ്പോളങ്ങൾ തുറക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്തു.










0 comments