ഫലം കണ്ട് കശ്മീരിലെ കർഷക പ്രതിഷേധം; റയിൽവേയുടെ മൂന്ന് പദ്ധതികൾ കേന്ദ്രം മരവിപ്പിച്ചു

ശ്രീനഗർ: കശ്മീരിലെ ആപ്പിൾ കർഷകരുടെ പ്രതിഷേധം ഫലം കണ്ടു. താഴ്‌വരയിലെ ആയിരക്കണക്കിന് ഏക്കർ ആപ്പിൾ തോട്ടങ്ങളെ ദോഷകരമായി ബാധിക്കുന്ന മൂന്ന് പ്രമുഖ റെയിൽവേ പദ്ധതികൾ നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
റെയിൽവേ പാതകൾക്കായി വൻതോതിൽ മരങ്ങൾ വെട്ടിമാറ്റുന്നത് കർഷകരുടെ ഉപജീവനത്തെ തകർക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. പുൽവാമ, ഷോപ്പിയാൻ ജില്ലകളെയും അനന്ത്നാഗിലെ ബിജ്‌ബെഹറയെയും ബന്ധിപ്പിക്കുന്ന പാതകൾ ഉൾപ്പെടെയുള്ള പദ്ധതികളാണ് റെയിൽവേ മരവിപ്പിച്ചത്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജമ്മു കശ്മീർ സർക്കാരും ജനപ്രതിനിധികളും ആപ്പിൾ തോട്ടങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് കേന്ദ്രത്തെ ആശങ്ക അറിയിച്ചിരുന്നു.
കശ്മീരിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ആപ്പിൾ കൃഷി നശിപ്പിച്ചുകൊണ്ടുള്ള വികസനം വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു നാട്ടുകാർ. കഴിഞ്ഞ ഒരു വർഷമായി വിവിധയിടങ്ങളിൽ റെയിൽവേ സർവേയ്ക്കും ഭൂമി ഏറ്റെടുക്കലിനുമെതിരെ 'ചിപ്‌കോ പ്രസ്ഥാനത്തിന്' സമാനമായ രീതിയിൽ മരങ്ങളെ കെട്ടിപ്പിടിച്ച് കർഷകർ പ്രതിഷേധിച്ചിരുന്നു.
കഷകരുടെ കടുത്ത പ്രതിഷേധങ്ങൾക്ക് വഴങ്ങി കേന്ദ്രം പദ്ധതി മരവിപ്പിക്കുകയായിരുന്നു. പദ്ധതി ഉപേക്ഷിക്കാൻ നിലവിൽ തീരുമാനമില്ല, ബാക്കി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments