ജമ്മു കശ്‍മീരിലും മണിപ്പുരിലും ഉപതെരഞ്ഞെടുപ്പില്ല

ന്യൂഡൽഹി
നാലു സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങൾക്കൊപ്പം നടത്താനിരുന്ന ജമ്മു കശ്മീരിലെയും മണിപ്പുരിലെയും നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷൻ മാറ്റിവച്ചു. ഇരുസംസ്ഥാനങ്ങളിലെയും ആഭ്യന്തരസാഹചര്യം പരിഗണിച്ചാണ് തീരുമാനം. ജമ്മു കശ്‌മീരിലെ ബദ്‌ഗാം, നഗ്രോട്ട, മണിപ്പുരിലെ തദുബി മണ്ഡലങ്ങളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ തുടക്കമിട്ടിരുന്നു. അന്തിമ വോട്ടർപട്ടികയും പുറത്തുവിട്ടു. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തോടെ പാകിസ്ഥാനുമായുള്ള സംഘർഷ സാഹചര്യം ജമ്മു കശ്‌മീരിൽ പ്രതിസന്ധിയായി. കലാപസ്ഥിതി തുടരുന്ന മണിപ്പുരിൽ രാഷ്ട്രപതി ഭരണമാണ്.
രണ്ട് മണ്ഡലത്തിൽനിന്ന് ജയിച്ച ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഗന്ദേർബൽ നിലനിർത്തി ബദ്‌ഗാം ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേന്ദ്രമന്ത്രി ജിതേന്ദർ സിങ്ങിന്റെ സഹോദരനും ബിജെപി നേതാവുമായ ദേവേന്ദർ റാണയുടെ മരണത്തെതുടർന്നാണ് നഗ്രോട്ടയിൽ ഒഴിവുവന്നത്. മണിപ്പുർ തദുബിയിൽ എൻപിപി പ്രസിഡന്റ് എൻ കയ്‍സി മരിച്ചതിനെതുടർന്നാണ് ഒഴിവ്.
ഗുജറാത്തിലെ കഡിയിൽ സിറ്റിങ് എംഎൽഎയായിരുന്ന ബിജെപിയുടെ കർഷൻ സോളങ്കി മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. വിസാവദറിൽ ആം ആദ്‌മി പാർടി എംഎൽഎ ഭൂപേന്ദ്ര ഭായ് ബയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്. എഎപിയുടെ സിറ്റിങ് എംഎൽഎ ഗുർപ്രീത് സിങ് ഗോഗി മരിച്ചതോടെയാണ് പഞ്ചാബിലെ വെസ്‌റ്റ് ലുധിയാനയിൽ ഒഴിവുവന്നത്. തൃണമൂൽ എംഎൽഎ നസിറുദ്ദീൻ അഹമ്മദ് മരിച്ചതിനെ തുടർന്നാണ് ബംഗാളിലെ കാളിഗഞ്ചിൽ തെരഞ്ഞെടുപ്പ്.










0 comments