എച്ച് ഐ വി കേസുകളിൽ വർധന; കോളേജ് വിദ്യാർഥികൾക്ക് പരിശോധന നിർബന്ധമാക്കി കർണാടക

പ്രതീകാത്മക ചിത്രം
ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർഥികൾക്കായി എച്ച് ഐ വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കുമെന്ന തീരുമാനവുമായി സർക്കാർ. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ എച്ച് ഐ വി ബാധിതരുടെ എണ്ണം വർധിക്കുന്നതിനെ തുടർന്നാണ് തീരുമാനം.
കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ ആവശ്യപ്രകാരം വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള നടപടികൾ ആരംഭിച്ചു. വിദ്യാർഥികളുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിനായി 'Know Your HIV Status' എന്ന പേരിൽ ഒരു ക്യുആർ അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ആരോഗ്യവകുപ്പ് സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു.
കർണാടകയിൽ ആകെ 2.6 ലക്ഷത്തോളം എച്ച് ഐ വി ബാധിതരുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതായത്, നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ എച്ച് ഐ വി ബാധിതരുള്ള സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കർണാടക.
18-നും 25-നും ഇടയിൽ പ്രായമുള്ള 7,000-ത്തോളം പേർക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 18 മുതൽ 35 വയസ്സുവരെയുള്ള പ്രായപരിധിയിൽ 2023-24 വർഷത്തിൽ 44,500 കേസുകളുണ്ടായിരുന്നത് 2025-26 ആയപ്പോഴേക്കും 66,000 ആയി ഉയർന്നു എന്നതാണ് ഞെട്ടിക്കുന്ന കണക്കുകൾ.










0 comments