കബഡി താരത്തിന്റെ കൊലപാതകം,പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട പ്രതി വെടിയേറ്റ് മരിച്ചു

മൊഹാലി:കബഡി താരവും പ്രചാരകനുമായ കൻവർ ദിഗ്‌വിജയ് സിംഗ് എന്ന റാണ ബാലചൗരിയയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. അറസ്റ്റിലായ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയും പിന്നാലെ നടന്ന തെരച്ചിലിനൊടുവിൽ പിടിയിലായപ്പോൾ പരസ്പരമുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു എന്നാണ് പൊലീസ് വിശദീകരണം.
താരത്തെ കൊലപ്പെടുത്തിയ കേസിൽ അമൃത്സർ നിവാസിയായ കരൺ പഥക് എന്ന കരൺ ഡിഫോൾട്ടർ,പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്നുള്ള തരൺദീപ് സിംഗ്,അവരുടെ കൂട്ടാളി എന്നിവരെ പഞ്ചാബ് പോലീസ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ കരൺ പഥക് ശനിയാഴ്ച രാത്രി നെഞ്ചുവേദനയുള്ളതായി പറഞ്ഞു. ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടതിനിടെ രക്ഷപെട്ടു എന്നാണ് പൊലീസ് വിശദീകരണം.
പിന്നീട് നടത്തിയ തെരച്ചിലിൽ പ്രതിയെ കണ്ടെത്തി എങ്കിലും പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഇതിനിടയിൽ തിരിച്ച് വെടിവെച്ചപ്പോൾ കൊല്ലപ്പെട്ടു എന്നും പറയുന്നു. കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതിക്ക് എങ്ങിനെ തോക്ക് ലഭിച്ചു എന്നത് വ്യക്തമല്ല.
കേസിലെ മറ്റൊരു പ്രതിയും പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ഹർപീന്ദർ സിംഗ് എന്ന മിദ്ധിയാണ് ഡിസംബര്‍ 18 ന് വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസിന് നേരെ വെടിയുതിര്‍ത്തപ്പോൾ തിരികെയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നായിരുന്നു വിശദീകരണം. ചണ്ഡീഗഡിൽ നിന്ന് 30 കിലോമീറ്റർ അകലെ അംബാല-ലാർരു ഹൈവേയിലെ ഡെറാബസ്സിയിലെ ലെഹ്ലി ഗ്രാമത്തിൽ ആയിരുന്നു ഏറ്റുമുട്ടൽ.
2025ഡിസംബർ 15ന് മൊഹാലിയിലെ സോഹാനയിൽ നടന്ന കബഡി ടൂർണമെന്റിനിടെ യാണ് റാണ ബാലചൗരിയ (30)അക്രമികളുടെ വെടിയേറ്റ് മരിച്ചത്. കബഡി രംഗത്തെ ആധിപത്യത്തിന് വേണ്ടിയുള്ള മത്സരമാണ് റാണയുടെ കൊലപാതകത്തിൽ കലാശിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകൾ.









0 comments