JPSC നിയമന തട്ടിപ്പ്
ജാര്‍ഖണ്ഡിൽ സമരം നയിച്ച ഉദ്യോഗാര്‍ഥികളെ വേട്ടയാടാൻ പൊലീസ്; ആയിരത്തിലധികം പേര്‍ക്കെതിരെ കേസ്

റാഞ്ചി: ജാർഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷൻ പരീക്ഷകളിലെ തട്ടിപ്പുകൾക്കെതിര സമരം നയിച്ച വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും വിടാതെ പൊലീസ്. കഴിഞ്ഞ ദിവസം ഗിരിഡീഹിലും ഹസാരീബാഗിലും പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ തുര്‍ച്ചയായി കേസുകൾ എടുത്തു തുടങ്ങി. പരീക്ഷ റദ്ദാക്കുന്നത് ഉൾപ്പെടെ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച സര്‍ക്കാര്‍ ഇതിനെതിരെ നിയമനം ലഭിച്ചവര്‍ കോടതിയെ സമീപിച്ചപ്പോൾ അയഞ്ഞ സമീപനം സ്വീകരിച്ചതാണ് ഉദ്യോഗാര്‍ഥികളെ വീണ്ടും പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ വാദം ദുര്‍ബലമായതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു.
സര്‍ക്കാരിന്റെ അയഞ്ഞ സമീപനത്തിൽ പ്രതിഷേധിച്ച വിദ്യാര്‍ഥികൾ ഗാന്ധി മൈതാനിയിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കോലം കത്തിച്ചു. ഇതോടെ പൊലീസും പാര്‍ടി പ്രവര്‍ത്തകരും എത്തി പ്രക്ഷോഭകരെ നേരിട്ടു. ഇതിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ മറവിലാണ് പുതിയ നിയമ കുരുക്കൾ മുറുക്കുന്നത്.
ഇന്ന് 28 അറിയപ്പെടുന്ന ആളുകൾക്കും 900-ലധികം കണ്ടാലറിയാവുന്ന ആളുകൾക്കുമെതിരെ പോലീസ് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
ജോലി തടസ്സപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതായാണ് കേസ്. ഇന്നലെ റാഞ്ചിയിലെ കൊട്വാലി പോലീസ് സ്റ്റേഷനിൽ 14 പേർക്കും കണ്ടാലറിയാവുന്ന 200 ഓളം പേർക്കുമെതിരെ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസുകൾ.
സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷൻ നടത്തിയ പരീക്ഷകളിലെ ക്രമക്കേടും ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ജാര്‍ഖണ്ഡിൽ ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും സമര രംഗത്തിറങ്ങിയത്. നിരാഹാര സമരവും ജെൻസി പ്രക്ഷോഭവും കടുത്തതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. വെട്ടിപ്പ് ആരോപിക്കപ്പെട്ട 14-ാ മത് ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷൻ സിവിൽ സര്‍വ്വീസ് പരീക്ഷ പൂര്‍ണമായും റദ്ദാക്കി. ജെപി എസ് സി ചെയർമാൻ എൽ ഖിയാങ്തെയെ അറസ്റ്റ് ചെയ്തു. പിന്നാലെ ഇദ്ദേഹവും മൂന്ന് പി എസ് സി അംഗങ്ങളും ഉൾപ്പെടെ അംഗങ്ങൾ എല്ലാം രാജിവെച്ചു. ക്രമക്കോടുകളുമായി ബന്ധപ്പെട്ട് 20 പെരെ അറസ്റ്റ് ചെയ്തു.
പരീക്ഷകൾ നടത്തിയിരുന്ന 'TDPL' (TSR Data Processing Pvt Ltd) എന്ന ഏജൻസിയെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും, 2014 മുതൽ ഈ ഏജൻസി നടത്തിയ പരീക്ഷകളും ഫലങ്ങളും റദ്ദാക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ 22 പരീക്ഷകൾ റദ്ദാക്കപ്പെട്ടു. ഇതിനെതിരെ നിയമനം ലഭിച്ചവര്‍ കോടതിയെ സമീപച്ചതോടെയാണ് കാര്യങ്ങൾ അട്ടിമറിഞ്ഞത്. സര്‍ക്കാര്‍ മനപൂര്‍വ്വം സമരം നയിച്ച ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചു എന്നാണ് ആരോപണം.










0 comments