'ബൈക്ക് പിന്നെ ഓടിച്ചാൽ പോരെ, ജനവിരുദ്ധ ബിൽ വരുമ്പോൾ പ്രതിപക്ഷ നേതാവില്ല': ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ ആത്മാവ് കെടുത്തുന്ന ജനവിരുദ്ധ ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെടുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജർമ്മനി സന്ദർശിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി.
നിർണ്ണായകമായ പാർലമെന്റ് സമ്മേളനത്തിനിടെ വിദേശയാത്ര നടത്തുന്ന രാഹുലിന്റെ നടപടി ഉത്തരവാദിത്തമില്ലായ്മയാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി 'വിബി-ജി റാം ജി' എന്നാക്കുന്നതടക്കമുള്ള പരിഷ്കാരങ്ങൾ രാജ്യസഭ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ പാസാക്കിയിരുന്നു.
പാവപ്പെട്ട തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം ബില്ലുകൾ വരുമ്പോൾ സഭയിൽ സജീവമായി ഇടപെടുന്നതിന് പകരം രാഹുൽ ഗാന്ധി ബൈക്ക് റൈഡിലും വിദേശയാത്രയിലുമാണെന്ന് അദ്ദേഹം വിമർശിച്ചു.
ജനവിരുദ്ധ ബില്ല് വരുമ്പോൾ പ്രതിപക്ഷനേതാവ് എവിടെ? ബൈക്ക് പിന്നെ ഓടിച്ചാൽ പോരെ എന്നും അദ്ദേഹം ചോദിച്ചു. ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് വെറും ട്രെയിലർ മാത്രമാണ്, പദ്ധതിയുടെ അന്തഃസത്ത തന്നെ കേന്ദ്രം ഇല്ലാതാക്കുകയാണ്.
കൂടാതെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ കേന്ദ്രം വഞ്ചിക്കുകയാണെന്നും ബ്രിട്ടാസ് വിമർശിച്ചു.
രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ പ്രതിപക്ഷത്തെ നയിക്കേണ്ടയാൾ വിദേശത്ത് പോകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പ്രതിപക്ഷത്ത് നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.











0 comments