print edition കേന്ദ്രസർക്കാരിന് തിരിച്ചടി ; കോടതി ഇടപെട്ടതോടെ ജെഎൻയു വിദ്യാർഥികളെ വിട്ടയച്ചു

ന്യൂഡൽഹി
കോടതി ജാമ്യം നൽകിയിട്ടും ജെഎൻയു വിദ്യാർഥികളെ തിഹാർ ജയിലിലിട്ട കേന്ദ്രസർക്കാർ നീക്കത്തിന് തിരിച്ചടി. വിദ്യാർഥികളെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു. വ്യാഴാഴ്‌ച ജെഎൻയുവിൽനിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തിയ 14 വിദ്യാർഥികളെയാണ് പൊലീസ് ജയിലിലടച്ചത്.
വെള്ളിയാഴ്‌ച രാവിലെ വിദ്യാർഥികൾക്ക് കോടതി ജാമ്യം നൽകിയെങ്കിലും വിട്ടയക്കാൻ പൊലീസ് തയ്യാറായില്ല. ചില നടപടിക്രമങ്ങളുണ്ടെന്നും അത് പൂർത്തിയാകാതെ വിദ്യാർഥികളെ വിട്ടയക്കാനാവില്ലെന്നുമായിരുന്നു കേന്ദ്രനിലപാട്. തുടർന്ന് എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ വിദ്യാർഥികളെ അടിയന്തരമായി വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ശനിയാഴ്‌ചയാണ് കോടതി പരാതി കേൾക്കാനിരുന്നതെങ്കിലും അത് സാധിച്ചില്ല. തുടർന്ന് അവധിദിനമായ ഞായറാഴ്‌ച കേസ് അടിയന്തരമായി പരിഗണിക്കുകയായിരുന്നു.
ജാമ്യം അനുവദിച്ചാൽ നടപടിക്രമങ്ങളിലെ കാലതാമസം പറഞ്ഞ് വിദ്യാർഥികളെ കസ്റ്റഡിയിൽ വയ്‌ക്കാൻ സാധിക്കില്ല. ഇത് നീതിയെ പരിഹസിക്കലാണെന്നും കോടതി വിലയി രുത്തി.
വിദ്യാർഥി യൂണിയൻ ഭാരവാഹികളായ അതിഥി മിശ്ര(പ്രസിഡന്റ്), കെ ഗോപിക ബാബു(വൈസ് പ്രസിഡന്റ്), ഡാനിഷ് അലി (ജോയിന്റ് സെക്രട്ടറി) ഉൾപ്പെടെയുള്ള വിദ്യാർഥികളാണ് മൂന്ന് ദിവസത്തോളം തിഹാർ ജയിലിൽ കിടന്നത്.









0 comments