ജെഎൻയുവിൽ ഇടതുസഖ്യത്തിന് ഉജ്വല വിജയം; തകർന്നടിഞ്ഞ് എബിവിപി

വിജയം ആഘോഷിക്കുന്ന ഇടതുസഖ്യം
ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘപരിവാറിനെ തകർത്ത് ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് സംഘടനകളുൾപ്പെടുന്ന വിദ്യാർഥിസഖ്യം മുഴുവൻ ജനറൽ സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ തവണ എബിവിപി വിജയിച്ച ജോയിന്റ് സെക്രട്ടറി പോസ്റ്റിലും ഇത്തവണ ഇടതുപക്ഷ സഖ്യം നേടി.
എബിവിപിയും ആർഎസ്‌എസ് അനുകൂല സർവകലാശാല അധികൃതരും പ്രത്യക്ഷമായും പരോക്ഷമായും ഉയർത്തിയ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ജെഎൻയു വിദ്യാർഥികൾ ഇടതുസഖ്യത്തെ നെഞ്ചോട് ചേർത്തത്.
പ്രസിഡന്റായി ഐസയുടെ അതിഥി മിശ്രയും വൈസ് പ്രസിഡന്റായി എസ്എഫ്ഐയുടെ മലയാളിയായ കെ ഗോപികാ ബാബുവും മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഗോപികയ്ക്ക് ലഭിച്ചത്. ജനറൽ സെക്രട്ടറിയായി സുനിൽ യാദവ് (ഡിഎസ്‌എഫ്), ജോയിന്റ് സെക്രട്ടറിയായി ഡാനിഷ് അലി (ഐസ) എന്നിവരും മിന്നുന്ന വിജയം നേടി. പൂര്‍ണഫലം വന്നിട്ടില്ല.
തെരഞ്ഞെടുപ്പിലുടനീളം കേന്ദ്രസർക്കാർ പിന്തുണോടെ എബിവിപി വ്യാപകമായി അതിക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. സർവകലാശാലയെ കാവിവത്കരിക്കാനുള്ള മോദിസർക്കാർ നീക്കങ്ങൾക്കെതിരായ വിദ്യാർഥികളുടെ മറുപടികൂടിയായി തെരഞ്ഞെടുപ്പ് ഫലം.
എബിവിപിയുടെ പല സ്വാധീനകേന്ദ്രങ്ങളിലും ഇടത് സഖ്യം ഭൂരിപക്ഷംനേടി. സർവകലാശാല ഐസികളിലേക്കുള്ള മൂന്ന് പോസ്റ്റുകളിലും ഇടത് സഖ്യം ജയിച്ചിരുന്നു. വോട്ടെണ്ണൽ പൂർത്തിയായ സ്‌കൂളുകളിലെ ഭൂരിഭാഗം കൗൺസിലർ പോസ്റ്റുകളിലും ഇടതുപക്ഷ സഖ്യ സ്ഥാനാർഥികളാണ് വിജയിച്ചത്. 67 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
സർവകലാശാലയെ തകർക്കാൻ ശ്രമിക്കുന്ന ആർഎസ്‌എസ് ശ്രമങ്ങൾക്കുള്ള മറുപടിയാണ് ഈ വിജയമെന്ന് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പി പാർവതി പറഞ്ഞു.










0 comments