കശ്മീരിൽ പശുസംരക്ഷണ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് നദിയിൽ ചാടിയ യുവാവിനെ കാണാതായി

റംബാൻ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ച യുവാവിനെ നദിയിൽ കാണാതായി. ഞായറാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നാലെ രക്ഷപെടാനായി നദിയിൽ ചാടിയ തൻവീർ അഹമ്മദ് ചോപാൻ (25) എന്ന യുവാവിനെയാണ് കാണാതായത്.
ജമ്മുവിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് ഒരു പശുവിനെയും രണ്ട് പശുക്കുട്ടികളെയും വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു ക്ഷീര കര്‍ഷകനായ തൻവീർ. ഈ സമയത്താണ് പശു സംരക്ഷക സേന വാഹനം പിന്തുടർന്ന് ആക്രമിച്ചത്.
അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ തൻവീർ അടുത്തുള്ള നല്ലാ ബിസ് ലേരി നദിയിലേക്ക് ചാടിയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും സംയുക്തമായി പരിശോധന തുടരുകയാണ്.
ആക്രമണത്തിൽ പ്രതിഷേധിച്ച് ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകളോളം ഉപരോധം ഏർപ്പെടുത്തി.
കേസിൽ ഇതുവരെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റംബാൻ ജില്ലയിലെ ഉഖ്‌റാൽ തെഹ്‌സിൽ സ്വദേശിയായ തൻവീറിനായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.










0 comments