പ്രസവാവധി ചോദിച്ച സർക്കാർ സ്കൂൾ അധ്യാപികയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് 50,000 രൂപ

പ്രതീകാത്മക ചിത്രം
റാഞ്ചി: പ്രസവാവധി ചോദിച്ച സർക്കാർ സ്കൂൾ അധ്യാപികയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ജാർഖണ്ഡിലാണ് സംഭവം. അർഹതപ്പെട്ട അവധിയും അനുബന്ധ ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടുന്നതിനുമായാണ് അധ്യാപിക അപേക്ഷ സമർപ്പിച്ചത്. താർഹാസി പ്ലസ് ടൂ ഹൈസ്കൂളിലെ അധ്യാപികയായ ഭാരതി പാണ്ഡെയ്ക്കാണ് ദുരനുഭവമുണ്ടായത്.
അവധി അപേക്ഷ പാസാക്കുന്നതിനും തടസമില്ലാതെ ശമ്പളം ലഭ്യമാക്കുന്നതിനുമായി 50,000 രൂപ നൽകണമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചത്. അതേസമയം, കൈക്കൂലി നൽകില്ലെന്ന നിലപാട് അധ്യാപിക സ്വീകരിച്ചതോടെ അവധി അപേക്ഷ നടപടികൾ മനഃപൂർവം വൈകിപ്പിക്കുകയും ഉദ്യോഗസ്ഥർ നിരന്തരം മാനസികമായി ബുദ്ധിമുട്ടികയും ചെയ്തതായും യുവതി ആരോപിച്ചു. ഒടുവിൽ പ്രസവത്തിൽ കുട്ടി മരണപ്പെടുകയും ചെയ്തു.
കുഞ്ഞ് നഷ്ടപ്പെട്ട വിവരവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് 185 ദിവസത്തെ അവധി അനുവദിച്ച് വാട്സ്ആപ്പിൽ ഉത്തരവ് ലഭിച്ചതെന്ന് അധ്യാപികയുടെ ഭർത്താവ് പറഞ്ഞു. ഉദ്യോഗസ്ഥർ മൂലം, ഗർഭകാലത്തിന്റെ അവസാന ആഴ്ചകളിലും ഭാര്യയ്ക്ക് യാത്ര ചെയ്യേണ്ടതായി വന്നുവെന്ന് ഭർത്താവ് ആരോപിച്ചു. ആദ്യം 30,000 രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് അത് 50,000 ആയി ഉദ്യോഗസ്ഥർ ഉയർത്തുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗർഭാവസ്ഥയുടെ നാളുകളിൽ ഓഫീസിൽ സന്ദർശനം നടത്തുമ്പോൾ പൊടുന്നനെ വയറുവേദന അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ പരിശോധനയിൽ ഗർഭപാത്രത്തിൽവെച്ചുതന്നെ കുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യക്ക് വിശ്രമം അനിവാര്യമാണെന്ന് പല തവണ ആവർത്തിച്ചുപറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവികൊണ്ടില്ല. അവധി നൽകിയിരുന്നുവെങ്കിൽ തങ്ങളുടെ കുട്ടി മരണപ്പെടുകയില്ലായിരുന്നുവെന്നും ഭർത്താവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.










0 comments