മൊബൈൽ പണമിടപാടിലെ തർക്കം; പത്താം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിയിട്ട് മർദ്ദിച്ച് സഹപാഠികൾ

പ്രതീകാത്മക ചിത്രം
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിലുള്ള സ്‌കൂൾ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമർദ്ദനം. മൊബൈൽ ഫോൺ വഴിയുള്ള പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ ആറ് സഹപാഠികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജൂലൈ 14-ന് രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആറ് സഹപാഠികൾ ചേർന്ന് വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് കെട്ടിയിടുകയും, വസ്ത്രങ്ങൾ നീക്കം ചെയ്ത ശേഷം ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
അക്രമത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
സംഭവം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം രണ്ട് ദിവസത്തോളം കുട്ടി വിവരം ആരോടും വെളിപ്പെടുത്തിയില്ല. എന്നാൽ, വേദന അസഹ്യമായതിനെത്തുടർന്ന് കുട്ടി വീട്ടുകാരോട് കാര്യം പറയുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ സ്‌കൂളിലെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും വ്യാഴാഴ്ച പോലീസിൽ പരാതി നൽകുകയുമായിരുന്നു. ധൻബാദിലെ ഷഹീദ് നിർമ്മൽ മഹാതോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി ചികിത്സയിലാണ്.
സംഭവത്തിൽ നിർസ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദ്ദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് നേരെയുണ്ടായ ഈ ക്രൂരത സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.











0 comments