ad
Deshabhimani

പൈപ്പ് പൊട്ടി മലിനജലം കുടിവെള്ളത്തിൽ കലർന്നു; ജയ്പൂരിൽ നൂറുകണക്കിന് ആളുകൾ ചികിത്സയിൽ

Jaipur.jpg
വെബ് ഡെസ്ക്

Published on Apr 05, 2026, 09:53 AM | 1 min read

ജയ്പൂർ: ജയ്പൂരിലെ സുശീൽപുരയിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെത്തുടർന്ന് വൻ ആരോഗ്യപ്രതിസന്ധി. മലിനജലം ഉപയോഗിച്ചതിനെത്തുടർന്ന് നൂറുകണക്കിന് ആളുകൾക്ക് ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ 45-ാം വാർഡിൽ താമസിക്കുന്ന മുതിർന്നവരും കുട്ടികളുമാണ് രോഗബാധിതരിൽ ഭൂരിഭാഗവും.


കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രശ്നത്തിൽ ഇതുവരെ 1000-ത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചതായാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഛർദ്ദി, വയറിളക്കം, മനംപുരട്ടൽ, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ജനങ്ങൾ ചികിത്സ തേടുന്നത്.


കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം സമാന ലക്ഷണങ്ങളുള്ള 150-ഓളം പേർ സമീപത്തെ ഗവൺമെന്റ് ഡിസ്പെൻസറിയിൽ ചികിത്സ തേടിയെന്ന് ഡോക്ടർമാർ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും സമാനമായ രീതിയിൽ രോഗികളുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്.


രാജസ്ഥാൻ മുഖ്യമന്ത്രിയുടെ വസതിക്ക് തൊട്ടടുത്തുള്ള പ്രദേശത്താണ് ഇത്രയും വലിയ ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്നത് എന്നത് അധികൃതരുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രദേശത്ത് നടന്ന അനാവശ്യമായ റോഡ് നിർമ്മാണമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.


റോഡ് പണിക്കായി മണ്ണ് മാറ്റിയപ്പോൾ കുടിവെള്ള പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും സമീപത്തെ മലിനജല പൈപ്പിൽ നിന്നുള്ള മാലിന്യം കുടിവെള്ളത്തിൽ കലരുകയുമായിരുന്നു. ടാപ്പുകളിലൂടെ മഞ്ഞയും കറുപ്പും കലർന്ന ദുർഗന്ധമുള്ള വെള്ളമാണ് വരുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.


അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്. സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കണമെന്നും കേടുപാടുകൾ സംഭവിച്ച പൈപ്പുകൾ ഉടൻ നന്നാക്കണമെന്നും ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി.


നിലവിൽ കുടിവെള്ളത്തിനായി ടാങ്കറുകളെയും വിലകൊടുത്തു വാങ്ങുന്ന കുപ്പിവെള്ളത്തെയുമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചുവെങ്കിലും രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home