ജബൽപുർ ക്രൂയിസ് ബോട്ട് അപകടം: ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

ബോട്ട് അപകടത്തില്‍പ്പെട്ട പ്രദേശം (Photo: ANI)
ജബൽപുർ: മധ്യപ്രദേശ് ജബൽപുരിൽ ക്രൂയിസ് ബോട്ട് അപകടത്തിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ നരഹത്യയ്ക്ക് കേസ്. ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും അപകടത്തെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തിൽ ബോട്ട് ഓപ്പറേറ്റർക്കെതിരെയാണ് നരഹത്യയ്ക്ക് കേസെടുത്തത്. അപകടത്തിന് കാരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
ബോട്ടിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതും അപകടത്തിന് കാരണമായതായി കണ്ടെത്തി. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിൽപ്പെട്ട് കാണാതായവർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അത്യാധുനിക ഡ്രോണുകളും തെർമ്മൽ ഡ്രോണുകളും അടക്കം ഉപയോഗിച്ചാണ് പരിശോധന. തെരച്ചിലിനായി പ്രാദേശിക മത്സ്യതൊഴിലാളികളും രംഗത്തുണ്ട്.
വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിൽ ബോട്ടുമുങ്ങിയത്. അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. സ്വന്തം കുഞ്ഞിനെ മാറോട് ചേർത്ത് അമ്മയുടെ മൃതശരീരം ലഭിച്ചത് ബോട്ടപകടത്തിന്റെ കണ്ണീർ കാഴ്ചയായി മാറി. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു. വിനോദസഞ്ചാര ബോട്ടുകൾക്ക് കർശനമായ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.










0 comments