ജബൽപുർ ബോട്ട് ദുരന്തം: അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; മരണം 13

ബാർഗി അണക്കെട്ട് റിസർവോയറിൽ മറിഞ്ഞ ക്രൂയിസ് ബോട്ടിന്റെ അവശിഷ്ടങ്ങൾ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് പുറത്തെടുക്കുന്നു (Photo: ANI)
ജബൽപുർ: ജബൽപുർ ബോട്ട് അപകടത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ഇതോടെ ആകെ മരണസംഖ്യ 13 ആയി. ഖമാരിയ ഓർഡനൻസ് ഫാക്ടറിയിലെ ജീവനക്കാരനായ കാമരാജ് (50), അദ്ദേഹത്തിന്റെ അനന്തരവൻ മയൂരം (5) എന്നിവരുടെ മൃതദേഹങ്ങളാണ് ഏറ്റവും ഒടുവിൽ കണ്ടെടുത്തത്. മധ്യപ്രദേശിലെ ബർഗി ഡാമിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് മധ്യപ്രദേശ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബോട്ട് അപകടത്തിൽപ്പെട്ടത്. 41 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടം നടന്ന ദിവസം തന്നെ 28 പേരെ രക്ഷപ്പെടുത്തിയെങ്കിലും 13 പേരെ കാണാതാവുകയായിരുന്നു. നിലവിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആഗ്രയിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത 20 അംഗ സൈനിക ഡൈവർമാർക്ക് പുറമെ എൻഡിആർഎഫ്, എസ്ഡിആർഎഫ്, പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. സംഭവത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാനത്തെ സമാനമായ ബോട്ട് സർവീസുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി.










0 comments