print edition ഹോർമുസ് തുറക്കണമെങ്കിൽ യുഎസ് ആക്രമണം നിർത്തണം; നിബന്ധനയുമായി ഇറാൻ പ്രസിഡന്റ്

മസൂദ് പെസെഷ്‌ക്യൻ, ഡോണൾഡ് ട്രംപ്

സ്വന്തം ലേഖകൻ
Published on Sep 14, 2026, 12:23 AM | 1 min read
ന്യൂഡൽഹി: അമേരിക്കയുടെ ആക്രമണവും ഉപരോധവും അവസാനിപ്പിച്ചാൽ മാത്രമേ തന്ത്രപ്രധാന ഹോർമുസ് കടലിടുക്ക് തുറക്കൂ എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ. എന്തടിസ്ഥാനത്തിലാണ് അമേരിക്ക പശ്ചിമേഷ്യൻ മേഖലയിൽ ആക്രമണം നടത്തുന്നതെന്ന് ചോദിച്ച അദ്ദേഹം തിരിച്ചടിക്കാൻ ഇറാൻ നിർബന്ധിതമായതാണെന്നും അഭിമുഖത്തിൽ പറഞ്ഞു.
യുദ്ധത്തിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ട അമേരിക്ക സാധാരണ ജനങ്ങൾക്കെതിരെ ഉപരോധം അടിച്ചേൽപ്പിക്കുകയാണ്. വെനസ്വേലൻ മോഡലിൽ പാവസർക്കാരിനെ സൃഷ്ടിക്കാനാണ് അവർ ശ്രമിച്ചത്. യുദ്ധം തുടങ്ങിയത് ഇറാനല്ല. ഞങ്ങൾ ആരുമായും യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ജലപാതകൾ തടഞ്ഞാൽ കീഴടങ്ങില്ല. കഴിയാവുന്നിടത്തോളം തിരിച്ചടിക്കും. ഒമാനുമായി സമുദ്രവ്യാപാര ചട്ടക്കൂടിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. ഉപരോധങ്ങളും സമ്മർദവും അമേരിക്ക അവസാനിപ്പിച്ചാൽ ഇൗ ചട്ടക്കൂടിന് കീഴിൽ ഹോർമുസ് തുറക്കും– അദ്ദേഹം പറഞ്ഞു.
പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവനനോടെയുണ്ടെന്ന് പെഷസ്‌ക്യൻ വ്യക്തമാക്കി. എവിടെയെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്തതിനാൽ അമേരിക്കയും ഇസ്രയേലും അദ്ദേഹം മരിച്ചുവെന്ന് പ്രചരിപ്പിക്കുകയാണ്. ഇന്ത്യക്ക് ചബഹർ തുറമുഖത്ത് നിക്ഷേപം നടത്താൻ തടസ്സമില്ല. കണക്റ്റിവിറ്റി റൂട്ടുകൾ പുനരുജ്ജീവിപ്പിക്കാൻ ഇറാൻ തയ്യാറാണ്. ഇന്ത്യൻ നാവികരുടെ സുരക്ഷയുടെ കാര്യം മോദിയുമായി ചർച്ച ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.





0 comments