'സിം ബോക്സ്' ഉപയോഗിച്ച് സൈബർ തട്ടിപ്പ്: രണ്ടുപേർ പിടിയിൽ

സൈബർ തട്ടിപ്പ് കേസിൽ ഡൽഹി പൊലീസിന്റെ പിടിയിലായവർ (Photo: ND TV)
ന്യൂഡൽഹി: സിം ബോക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് അന്താരാഷ്ട്ര സൈബർ തട്ടിപ്പ് നടത്തിവന്ന രണ്ടുപേരെ ഡൽഹി പൊലീസിന്റെ ഐഎഫ്എസ്ഒ (IFSO) യൂണിറ്റ് പിടികൂടി. ഡൽഹി മയൂർ വിഹാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വൈഭവ് രാജ് (29), അനിൽ കുമാർ (28) എന്നിവരാണ് പിടിയിലായത്. വിദേശത്തുനിന്നുള്ള ഇന്റർനെറ്റ് കോളുകളെ ഇന്ത്യൻ ലോക്കൽ നമ്പറുകളായി മാറ്റാൻ സഹായിക്കുന്ന നിയമവിരുദ്ധമായ ജിഎസ്എം (GSM) ഗേറ്റ്‌വേകൾ അഥവാ സിം ബോക്സുകൾ ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.
കംബോഡിയ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ തട്ടിപ്പുകാർക്ക് ഇന്ത്യൻ ഇരകളെ തിരിച്ചറിയപ്പെടാത്ത രീതിയിൽ ബന്ധപ്പെടാൻ പ്രതികൾ ഇതിലൂടെ സൗകര്യമൊരുക്കി നൽകി. ഡിജിറ്റൽ അറസ്റ്റ്, വ്യാജ നിക്ഷേപ പദ്ധതികൾ എന്നിവയിലൂടെയാണ് ഇവർ പ്രധാനമായും ആളുകളെ കബളിപ്പിച്ചിരുന്നത്. സിബിഐ, കസ്റ്റംസ്, പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഇരകളെ വിളിച്ച് കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി.
പ്രതികളിൽ നിന്ന് 32 സ്ലോട്ടുകളുള്ള ഒരു സിം ബോക്സ്, 350-ലധികം സിം കാർഡുകൾ, ലാപ്ടോപ്പുകൾ, മറ്റ് നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സിം കാർഡുകൾ സംഘടിപ്പിക്കുക, 'മ്യൂൾ' ബാങ്ക് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കുക, വിദേശത്തുള്ള ഹാൻഡ്‌ലർമാർക്ക് റിമോട്ട് ആക്‌സസ് സോഫ്റ്റ്‌വെയറുകൾ വഴി സിസ്റ്റം നിയന്ത്രിക്കാൻ അനുവാദം നൽകുക എന്നിവയായിരുന്നു ഇവരുടെ പ്രധാന ചുമതലകൾ. വിദേശ ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.










0 comments