പ്രതിശ്രുത വരൻ കള്ളപ്രചാരണം നടത്തുന്നുവെന്ന് ആരോപണം; ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

റോണിഷ സട്ടി | Photo Credit: Instagram/Ronisha Satti
ജമ്മു: പ്രതിശ്രുത വരൻ ഉപദ്രവിക്കുകയും കള്ളപ്രചരണങ്ങൾ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ റോണിഷ സട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ ജമ്മുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ രണ്ട് വീഡിയോകൾ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ആത്മഹത്യാശ്രമം.
പ്രശാന്ത് ശർമ എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. പ്രശാന്ത് തന്റെ മകൾക്കെതിരെ ഒരു വ്യാജ സോഷ്യൽ മീഡിയ പേജ് ഉണ്ടാക്കിയെന്നും അതിൽ ആക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങൾ എഴുതിയെന്നും, ഇതാണ് മകളെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും റോണിഷയുടെ അമ്മ റീന സട്ടി ആരോപിച്ചു. പൊലീസിൽ നിന്ന് തങ്ങൾക്ക് സഹായമൊന്നും ലഭിച്ചില്ലെന്നും അവർ ആരോപിച്ചു. ആഴ്ചകൾ കഴിഞ്ഞിട്ടും ആ വ്യാജ പേജിന്റെ അഡ്രസ് കണ്ടെത്താൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രശാന്ത് റോണിഷയിൽനിന്ന് 10 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നും റീന സട്ടി ആരോപിച്ചു.
എന്നാൽ, പ്രശാന്ത് ശർമയുടെ അഭിഭാഷകൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. 2024 സെപ്റ്റംബറിലാണ് പ്രശാന്ത് ശർമ റോണിഷയെ പരിചയപ്പെടുന്നത്. പിന്നീട് അവർ പ്രണയത്തിലായി. നവംബറിൽ അവരുടെ നിശ്ചയം കഴിഞ്ഞു. പെൺകുട്ടി വിവാഹമോചിതയാണെന്നും ആറ് മാസത്തിനുള്ളിൽ വിവാഹം കഴിക്കുമെന്നുമാണ് പ്രശാന്തിനോട് പറഞ്ഞിരുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. ഇതിനിടയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഈ പെൺകുട്ടി നാല് തവണ ദുബായിൽ പോയിരുന്നു. അവർക്ക് ആഡംബര ഷോപ്പിങിനോട് വലിയ താല്പര്യമായിരുന്നു. അങ്ങനെ സ്വർണ്ണാഭരണങ്ങളും യുപിഐ വഴി നൽകിയ 9.5 ലക്ഷം രൂപയുടെ ക്യാഷ് ട്രാൻസാക്ഷനുകളും ഉൾപ്പെടെ വലിയ തുക പ്രശാന്ത് ചെലവഴിച്ചുവെന്നും അഭിഭാഷകൻ പറഞ്ഞു.
പ്രശാന്തിന്റെ പരാതിയിൽ ഇൻഫ്ലുവൻസർക്കും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.










0 comments