വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ വൈദ്യുതി ഉപഭോഗം നിരീക്ഷിച്ച് ഇൻഫോസിസ്

ന്യൂഡൽഹി: യുവതലമുറ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി ആഹ്വാനം ചെയ്ത് മാസങ്ങൾ പിന്നിടുമ്പോൾ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരുടെ വൈദ്യുതി ഉപഭോഗം കമ്പനി നിരീക്ഷുന്നുവെന്ന് റിപ്പോർട്ട്. ഹൈബ്രിഡ് തൊഴിൽ രീതി കമ്പനിയുടെ സ്ഥിരം സംവിധാനമായതോടെ, വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കണക്കാക്കാൻ ഇൻഫോസിസ് സർവേ ആരംഭിച്ചു. കമ്പനിയുടെ പരിസ്ഥിതി ആഘാതം കൃത്യമായി കണക്കാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ഇൻഫോസിസ് അറിയിച്ചത്.
ആഴ്ചയിൽ നിശ്ചിത ദിവസങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരോട് തങ്ങളുടെ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിലെ ഹൈബ്രിഡ് പോളിസി അനുസരിച്ച് ജീവനക്കാർ മാസത്തിൽ കുറഞ്ഞത് 10 ദിവസമെങ്കിലും ഓഫീസിൽ വരികയും ബാക്കി ദിവസങ്ങളിൽ വീട്ടിലിരുന്നും ജോലി ചെയ്യാം. വലിയൊരു വിഭാഗം ജീവനക്കാർ ഓഫീസിന് പുറത്തിരുന്ന് ജോലി ചെയ്യുന്നതിനാൽ, കമ്പനിയുടെ മൊത്തത്തിലുള്ള കാർബൺ പുറന്തള്ളൽ മനസ്സിലാക്കാൻ ഈ ഡാറ്റ അത്യാവശ്യമാണെന്നാണ് ഇൻഫോസിസ് വാദം.
ജീവനക്കാർക്ക് അയച്ച ഇമെയിൽ വഴിയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിയും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന് കാരണമാകുന്നുണ്ടെന്ന് കമ്പനി വിശദീകരിക്കുന്നു.










0 comments