ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചത് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുഞ്ഞ്; സർക്കാർ സഹായം നിരസിച്ച് കുടുംബം

ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് പേരെടുത്ത ഇൻഡോറിൽ മലിനജലം കുടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഭഗീരഥ്പുര മേഖലയിലെ ഭാഗീരഥ്പുരയിൽ അവ്യാൻ സാഹു എന്ന ആറുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
പത്തുവർഷത്തെ നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകൾക്കുമൊടുവിൽ തങ്ങൾക്ക് ലഭിച്ച ഏക മകന്റെ മരണത്തിൽ തകർന്നിരിക്കുകയാണ് കുടുംബം. കുഞ്ഞിന്റെ മരണത്തിന് പകരമായി സർക്കാർ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയുടെ ധനസഹായം കുടുംബം നിരസിച്ചു.
പാക്കറ്റ് പാൽ തിളപ്പിക്കാൻ മുനിസിപ്പൽ പൈപ്പ് ലൈനിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചതാണ് കുഞ്ഞിന്റെ ജീവനെടുത്തത്. കുടിവെള്ളത്തിൽ അഴുക്കുചാൽ മാലിന്യം കലർന്നതിനെത്തുടർന്ന് പ്രദേശത്ത് വയറിളക്കവും ഛർദ്ദിയും പടർന്നുപിടിക്കുകയായിരുന്നു.
കുഞ്ഞിന് അസുഖം ബാധിച്ച ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭഗീരഥ്പുരയിൽ കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ 1400-ലധികം ആളുകൾക്കാണ് മലിനജലം കുടിച്ച് അസുഖം ബാധിച്ചത്.
സംഭവത്തിൽ ഇതുവരെ 14 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുടിവെള്ള വിതരണത്തിലെ നഗരസഭയുടെ ഗുരുതരമായ വീഴ്ചയാണ് പിഞ്ചുകുഞ്ഞിന്റെ ഉൾപ്പെടെയുള്ള മരണങ്ങൾക്ക് കാരണമായതെന്ന പ്രതിഷേധം ശക്തമാണ്.










0 comments