ഇൻഡോറിലെ മലിനജലവിഷബാധ: മരണം 23 ആയി; ഭീതിയിൽ ജനങ്ങൾ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനമായ വെള്ളം കുടിച്ച് മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. നഗരത്തിലെ വിവിധ ചേരിപ്രദേശങ്ങളിലും ജനവാസ മേഖലകളിലുമായി നൂറുകണക്കിന് ആളുകളാണ് സമാനമായ ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
കുടിവെള്ള പൈപ്പുകളിൽ മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് വയറിളക്കവും ഛർദ്ദിയും പടരുകയായിരുന്നു. തുടക്കത്തിൽ പ്രാദേശികമായ അസുഖമായി കണ്ടതെങ്കിലും മരണസംഖ്യ ഉയർന്നതോടെയാണ് സംഭവത്തിന്റെ ഗൗരവം അധികൃതർക്ക് ബോധ്യപ്പെട്ടത്.
മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും പ്രായമായവരുമാണ്. പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. നഗരസഭ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ അഴുക്കുചാലിലെ വെള്ളം കലർന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്.
പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തെത്തുടർന്ന് ഇൻഡോർ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ദുരന്തം ബാധിച്ച പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ തുറക്കുകയും ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കുകയും ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു.










0 comments