print edition 19 ധാരണ പത്രം ഒപ്പിട്ട് ഇന്ത്യയും ജർമനിയും

ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മെഴ്‌സും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഹമ്മദാബാദിൽ
ന്യൂഡൽഹി
ജർമൻ ചാൻസലറുടെ ഇന്ത്യ സന്ദർശന വേളയിൽ 19 ധാരണ പത്രങ്ങളിൽ ഒപ്പിട്ട് ഇരുരാജ്യങ്ങളും. പ്രതിരോധം, വ്യാപാരം, ഹരിതോർജം, ധാതു, ടെലി കമ്യൂണിക്കേഷൻസ്, ഉന്നതവിദ്യാസം, ആയുർവേദം, കായികം, തപാൽസേവനങ്ങൾ തുടങ്ങി മേഖലകളിലാണ് ഇന്ത്യ– ജർമനി കരാറുകൾ.
പ്രതിരോധവ്യവസായം, ടെക്‌നോളജി, സെമികണ്ടക്‌റ്റർ തുടങ്ങിയവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളാണ് ഇവയിൽ പ്രധാനം. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർ ജർമൻ വിമാനത്താവളങ്ങളിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്പോൾ പ്രത്യേക ട്രാൻസിറ്റ് വിസയ്‌ക്ക് അപേക്ഷിക്കേണ്ട കാര്യമില്ലെന്നത് ഉൾപ്പെടെ ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കുന്ന എട്ട് പ്രഖ്യാപനങ്ങളുമുണ്ട്.
ദ്വിദിന സന്ദർശനത്തിനായി തിങ്കളാഴ്‌ച എത്തിയ ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മെഴ്‌സിനെ അഹമ്മദാബാദിൽ ഗവർണർ ആചാര്യ ദേവവ്രത് സ്വാഗതം ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയ ചാൻസലർ സബർമതി തീരത്തെത്തി അന്താരാഷ്‌ട്ര പട്ടംപറത്തൽ ഉത്സവത്തിൽ പങ്കെടുത്തു. ഇരുനേതാക്കളും സബർമതി ആശ്രമവും സന്ദർശിച്ചു. സുരക്ഷാ, പ്രതിരോധ വിഷയങ്ങളിൽ ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ താൽപ്പര്യപ്പെടുന്നതായി ജർമൻ ചാൻസലർ അറിയിച്ചു. ഇന്ത്യയും റഷ്യയുമായുള്ള പ്രതിരോധ, എണ്ണ ഇടപാടുകളുടെ പശ്‌ചാത്തലത്തിലാണ് ചാൻസലറുടെ ഇൗ പരാമർശം.










0 comments