റെയിൽവേ ഒഴിവുകൾ; വെളിപ്പെടുത്താതെ കേന്ദ്രം

ന്യൂഡൽഹി
റെയിൽവേയിലെ ഒഴിവുകളെയും പുതിയ തസ്തികകളെയും സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് കണക്കുകൾ വെളിപ്പെടുത്താതെ ഒഴിഞ്ഞുമാറി കേന്ദ്രസർക്കാർ.
സോണുകളിലും ഡിവിഷനുകളിലും നികത്തപ്പെടാത്ത ഒഴിവുകളുടെ എണ്ണമോ, കഴിഞ്ഞ അഞ്ചു വർഷത്തെ നിയമനങ്ങളുടെ വാർഷികക്കണക്കോ വെളിപ്പെടുത്താൻ മന്ത്രാലയം തയ്യാറായില്ല. പകരം പരീക്ഷകളിലെ അപേക്ഷകരുടെ എണ്ണമാണ് വി ശിവദാസൻ എംപി ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്രം മറുപടിയായി നൽകിയത്. കേന്ദ്രസർക്കാർ നടപടി പാർലമെന്ററി ജനാധിപത്യ മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് എംപി പറഞ്ഞു.
പരീക്ഷകൾക്കായി അപേക്ഷിച്ചവരുടെ എണ്ണം രാജ്യത്തെ തൊഴിൽ പ്രതിസന്ധി എത്രത്തോളം രൂക്ഷമാണ് വെളിപ്പെടുത്തുന്നതാണ്. എണ്ണായിരത്തോളം ഒഴിവുകൾക്ക് അരക്കോടിയോളം പേർ അപേക്ഷിക്കുന്ന സ്ഥിതിയാണ്. 4,203 ഒഴിവുകളിലേക്ക് നടത്തിയ കോൺസ്റ്റബിൾ പരീക്ഷയ്ക്ക് മാത്രം 45.3 ലക്ഷം പേരാണ് അപേക്ഷിച്ചത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ 18,799 ഒഴിവുകളിൽ 18.4 ലക്ഷം പേർ അപേക്ഷിച്ചു. വൻതോതിൽ തസ്തികകൾ വെട്ടികുറയ്ക്കുകയും നിയമന പ്രക്രിയ തന്നെ വൈകിക്കുകയും ചെയ്യുന്ന നടപടിയാണ് റെയിൽവേയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. വീഴ്ചകൾ ജനങ്ങളുടെ മുന്നിൽ എത്തിക്കാതിരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് –- വി ശിവദാസൻ പറഞ്ഞു.
സിനിമയ്ക്കും കണക്കില്ല
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) എത്ര സിനിമകൾ പുനഃപ്രദർശനത്തിനും പരിശോധനയ്‌ക്കും വിധേയമാക്കിയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്രസർക്കാർ. എത്ര സിനിമകൾ സിബിഎഫ്‌സിക്ക് വേണ്ടി പുനഃപ്രദർശിപ്പിച്ചെന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കൃത്യമായ കണക്കുകൾ ഇല്ലെന്ന് വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം മറുപടി നൽകി.









0 comments