print edition കൂടുതൽ അഗ്നിവീറുകളെ നിലനിർത്തണമെന്ന് സൈന്യം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കൂടുതൽ അഗ്നിവീറുകളെ ദീർഘകാലസേവനത്തിനായി തെരഞ്ഞെടുക്കുണമെന്ന് ആവശ്യപ്പെട്ട് സൈന്യം. ‘അഗ്നിപഥ്’ പദ്ധതിപ്രകാരം നാലുവർഷത്തെ താൽകാലിക സേവനകാലയളവിനുശേഷം പരമാവധി 25 ശതമാനംപേരെയാണ് ദീർഘകാല സേവനത്തിന് തെരഞ്ഞെടുക്കുന്നത്. ഇത് 75 ശതമാനമാക്കി ഉയർത്തണമെന്ന് നാവികസേനയും 50 ശതമാനംപേരെയെങ്കിലും നിലനിർത്തണമെന്ന് കര, വ്യോമ സേനകളും ആവശ്യപ്പെട്ടു.
മികച്ച പരിശീലനം നേടുകയും വിവിധ ദൗത്യങ്ങളിൽ പങ്കെടുക്കുകയുംചെയ്‌ത അനുഭവസന്പത്തുള്ള കൂടുതൽപേരെ നിലനിർത്തേണ്ട സാഹചര്യമുണ്ടെന്നാണ് നിഗമനം. രണ്ടുവർഷത്തിനുള്ളിൽ കരസേനയിൽ രണ്ടുലക്ഷത്തോളം സൈനികരുടെ കുറവുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്.
സേനാവിഭാഗങ്ങളും ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫേഴ്‌സും (ഡിഎംഎ) വിശദ ചർച്ചനടത്തി ശുപാർശയിൽ തീരുമാനമെടുക്കും.
ശുപാർശ പ്രകാരമുള്ള അത്രയും അഗ്നിവീറുകളെ നിലനിർത്തിയില്ലെങ്കിലും ചില പ്രത്യേക വിഭാഗങ്ങളിൽ വർധിപ്പിക്കാൻ സാധ്യതയുണ്ട്. വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ഡിഎംഎയ്‌ക്ക് നേരത്തെയും ശുപാർശ നൽകിയിരുന്നെങ്കിലും പുനഃപരിശോധനയ്‌ക്കായി തിരിച്ചയച്ചു.
കേന്ദ്രസർക്കാർ 2022 ജൂണിൽ ‘അഗ്നിപഥ്’ പ്രഖ്യാപിച്ചതോടെ സൈന്യത്തിൽ നേരിട്ടുള്ള സ്ഥിരനിയമന രീതി അട്ടിമറിക്കപ്പെട്ടതായി ആക്ഷേപമുയർന്നിരുന്നു. യുവജനങ്ങളുടെ നേതൃത്വത്തിൽ വ്യാപക സമരങ്ങളുമുണ്ടായി.











0 comments