യാഷ്‌വന്റെ വൃക്ക പതിനേഴുകാരന് പുതുജീവനാകും

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസ്സുകാരന്റെ വൃക്ക പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കി കോഴിക്കോട് ഇഖ്റാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുവന്നപ്പോൾ
കോഴിക്കോട് റോഡപകടത്തിൽ മസ്‌തിഷ്‌കമരണം സംഭവിച്ച ഹൈദരാബാദ് സ്വദേശി ലോകിനേനി യാഷ്‌വന്റെ (7 വയസ്സ്) വൃക്ക ഇനി കണ്ണൂർ സ്വദേശിയായ പതിനേഴുകാരന് പുതുജീവനാകും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് റോഡ് മാർഗം ആംബുലൻസിൽ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെത്തിച്ച വൃക്ക ശസ്‌ത്രക്രിയയിലൂടെ മാറ്റിവച്ചു. പൊലീസ് പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കിയാണ് വൃക്ക കൃത്യസമയത്ത് കോഴിക്കോട്ടെത്തിച്ചത്. വൃക്കയുമായി രാവിലെ 11.19ന് പുറപ്പെട്ട ആംബുലൻസ് വൈകിട്ട് 5.15ഓടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോ. ബെനിൽ അഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം വൃക്ക കണ്ണൂർ സ്വദേശിക്ക് വച്ചു. ഹൈദരാബാദ് തിരുമലഗിരി ജില്ലയിൽ യദമ്മ നഗർ സ്വദേശികളായ ലോകിനേനി രഘുവിന്റെയും സൗമ്യ പാപ്പറാവുവിന്റെയും മകനാണ് യാഷ്‌വൻ. കൂടംകുളം ന്യൂക്ലിയർ പവർ പ്രൊജക്ടിൽ സയന്റിഫിക് ഓഫീസറാണ് രഘു. ഇവരുടെ തിരുനെൽവേലി ചെട്ടികുളത്തെ താമസസ്ഥലത്തുവച്ച് കഴിഞ്ഞ ജൂൺ 29ന് യാഷ്‌വന്റെ സൈക്കിളിൽ ആംബുലൻസ് ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ അടുത്തുള്ള ഹെൽത്ത് കെയർ സെന്ററിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരമാവധി ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. തുടർന്ന് ജൂലൈ 05-ന് രാവിലെ 10.38-ഓടെ കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മകന്റെ അപ്രതീക്ഷിത വിയോഗത്തിലും കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.









0 comments