മരുതോങ്കരയിലും മൂലാടും മിന്നൽ ചുഴലി

മൂലാട് കണ്ടോളി വളപ്പിൽ മനോജിന്റെ വീടിന് മുകളിലേക്ക് പ്ലാവ് വീണ നിലയിൽ
കുറ്റ്യാടി / നടുവണ്ണൂർ മരുതോങ്കരയിലും മൂലാടുമുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശം. മരുതോങ്കര പഞ്ചായത്തിലെ കെസി മുക്ക്, അക്വഡേറ്റ് പ്രദേശങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ നാലോടെ വീശിയ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന, ഉഗ്രശബ്ദത്തോടെയെത്തിയ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയുൾപ്പെടെയുള്ള കാർഷികവിളകൾ വ്യാപകമായി നശിച്ചു. നിരവധി മരങ്ങൾ കടപുഴകി വീഴുകയും മരച്ചില്ലകൾ ഒടിയുകയും ചെയ്തു. കാറ്റിൽ ബിജു കൊറ്റോത്തുമ്മൽ (പുന്നതോട്ടത്തിൽ), രമേശൻ ഏച്ചിലാടുമ്മൽ, മനോജൻ മഠത്തുംതാഴെകുനിയിൽ എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. വൈദ്യുതിക്കമ്പികൾക്ക് മുകളിലേക്ക് മരം വീണ് വൈദ്യുതിബന്ധം താറുമാറായി. മരുതോങ്കരയിലെ കെസി മുക്ക്, അക്വഡേറ്റ് പ്രദേശങ്ങളിലായി ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിലാണ് മിന്നൽ ചുഴലിക്കാറ്റ് വീശിയതെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിനാശത്തിന്റെയും മറ്റു നഷ്ടങ്ങളുടെയും കണക്ക് ശേഖരിച്ചുവരികയാണ്. നടുവണ്ണൂർ കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ മൂലാട് മേഖലയിൽ വ്യാപക നാശം. തിങ്കളാഴ്ച പകൽ രണ്ടോടെയാണ് മഴയും കാറ്റുമുണ്ടായത്. വീടിന്റെ മുകളിലേക്ക് മരങ്ങൾ വീണു. വാഴകൃഷി കാറ്റിൽ നശിച്ചു. മൂലാട് കണ്ടോളിവളപ്പിൽ മനോജ,, ലക്ഷംവീട് ഉന്നതിയിൽ ഗോപാലൻ, വീട് വളയംചാലിൽ രവീന്ദ്രൻ എന്നിവരുടെ വീടിന് മുകളിലേക്ക് മരങ്ങൾ മുറിഞ്ഞുവീണു. എടയാടിക്കണ്ടി ബിജിത, തെക്കൻകുന്നത്ത് ശ്രീധരൻ, വളയംചാലിൽ അനിൽ എന്നിവർക്ക് വലിയ കൃഷിനാശവുമുണ്ടായി. വിവിധ സ്ഥലങ്ങളിൽ വൈദ്യുതിലൈനിൽ മരംവീണ് വൈദ്യുതിബന്ധം തകരാറിലായി.









0 comments