print edition ഇന്ത്യ– യുഎസ് വ്യാപാരകരാർ: ഏറെക്കുറെ ധാരണയായെന്ന് കേന്ദ്രമന്ത്രി

പീയുഷ് ഗോയൽ

സ്വന്തം ലേഖകൻ
Published on Jun 03, 2026, 12:04 AM | 1 min read
ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാറിനുള്ള ഇന്ത്യ– യുഎസ് അന്തിമഘട്ട ചർച്ചകൾക്ക് ഡൽഹിയിൽ ചൊവ്വാഴ്‌ച തുടക്കമായി. വ്യാഴംവരെ തുടരും. ഉപവ്യാപാര പ്രതിനിധി ബ്രൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘമാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. കരാറിന്റെ കാര്യത്തിൽ ഏറെകുറേ ധാരണയായെന്നും കുത്തും കോമയും മറ്റുമാണ് ഇനി ചർച്ച ചെയ്യാനുള്ളതെന്നും വാണിജ്യ മന്ത്രി പീയുഷ് ഗോയൽ മാധ്യമങ്ങളോട് പറഞ്ഞു. കരാറിന്റെ 99 ശതമാനവും പൂർത്തീകരിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അവകാശപ്പെട്ടിരുന്നു.
അമേരിക്കയിൽ ട്രംപ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിനുശേഷം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 25 ശതമാനം പകരം തീരുവ ചുമത്തിയിരുന്നു. റഷ്യയിൽനിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം പ്രതികാര തീരുവ കൂടി അമേരിക്ക പിന്നീട് ചുമത്തി.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ യുഎസ് ചുമത്തുന്ന തീരുവ 50 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് വ്യാപാര കരാർ ചർച്ചകളിലേക്ക് മോദി സർക്കാർ വേഗത്തിൽ കടന്നത്. കഴിഞ്ഞ 15 മാസമായി തുടരുന്ന ചർച്ച പൂർണമായും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വിധേയപ്പെട്ടാണ് പുരോഗമിക്കുന്നത്.
അമേരിക്കൻ സുപ്രീംകോടതി അടുത്തയിടെ ട്രംപ് സർക്കാർ ചുമത്തിയ പ്രതികാര തീരുവയും മറ്റും റദ്ദാക്കിയിരുന്നു. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് ചുമത്തുന്ന തീരുവ 10 ശതമാനത്തിലേക്ക് താഴ്‌ന്നു. എന്നാൽ അമേരിക്കൻ വിധേയത്വം മോദി സർക്കാർ തുടരുകയാണ്. നിലവിലെ 10 ശതമാനം തീരുവ അടുത്ത മാസത്തോടെ അവസാനിക്കും.










0 comments