എതിരാളികളെ 400 കിലോമീറ്റർ അകലത്തിൽ തകർക്കാം; റഷ്യയുടെ എസ് 400 നാലാം യൂണിറ്റ് അടുത്തമാസം എത്തും

S400 | Screengrab
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‍ക്ക് കരുത്തായി റഷ്യയിൽ നിന്നുള്ള എസ് – 400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നാലാം യൂണിറ്റ് മേയ് പകുതിയോടെ ഇന്ത്യയിലെത്തും. അഞ്ചാം യൂണിറ്റ് നവംബറോടെയും എത്തുമെന്നാണ് റിപ്പോര്‍ട്ട്. നാലാം യൂണിറ്റ് കപ്പലിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിൽ എസ് –400 പ്രതിരോധ സംവിധാനം ഏറെ ഫലപ്രദമായിരുന്നു.
അഞ്ച് യൂണിറ്റുകളിൽ മൂന്ന് എണ്ണം പാക് അതിർത്തിയോട് ചേർന്ന് വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി രണ്ടെണ്ണം വടക്കൻ മേഖലകളിൽ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.
എതിരാളികളുടെ യുദ്ധവിമാനങ്ങൾ, നിരീക്ഷണവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയെ 400 കിലോമീറ്റർ അകലത്തിൽ നിന്ന് തന്നെ തകർക്കാൻ എസ് –400 സംവിധാനത്തിന് കഴിയും. 2018 ഒക്ടോബറിലാണ് അഞ്ച് മിസൈൽ യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിൽ ഒപ്പിട്ടു. ഇതിൽ മൂന്നെണ്ണം കൈമാറി.
റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങിയാൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക നേരത്തെ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വ്യോമസേനയുടെ കാര്യശേഷിയും പ്രഹരശേഷിയും വർധിപ്പിക്കാൻ എസ്–400 അനിവാര്യമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നീക്കം.










0 comments