print edition കോർപറേറ്റുകൾക്ക് തലോടൽ; സാധാരണക്കാരെ പിഴിയുന്നു

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർക്കുമേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ച് കേന്ദ്രസർക്കാർ പിഴിയുകയാണെന്ന് രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിന് ധനമന്ത്രാലയം നൽകിയ മറുപടി വ്യക്തമാക്കുന്നു. 2021–22 സാമ്പത്തികവർഷത്തിൽ ജനങ്ങളിൽനിന്ന് സമാഹരിക്കുന്ന ആദായനികുതിയേക്കാൾ 15000 കോടി രൂപ കോർപ്പറേറ്റ് നികുതിയിനത്തിൽ ലഭിച്ചിരുന്നതായി ധനസഹമന്ത്രി പങ്കജ് ചൗധരി മറുപടിയിൽ പറഞ്ഞു.
എന്നാൽ 2024–25ൽ കോർപ്പറേറ്റ് നികുതിയിനത്തിൽ ലഭിക്കുന്നതിനേക്കാൾ 2.51 ലക്ഷം കോടി രൂപ ആദായനികുതിയിനത്തിൽ സർക്കാർ സമാഹരിച്ചു. ആകെ നികുതിവരുമാനത്തിൽ കോർപ്പറേറ്റ് നികുതിയുടെ വിഹിതം ഘട്ടംഘട്ടമായി കുറഞ്ഞപ്പോൾ ആദായനികുതി വിഹിതം കുത്തനെ ഉയർന്നു.
2020–21ൽ കോർപ്പറേറ്റ് ഇതര നികുതിയായ ആദായനികുതി വരുമാനം 4.88 ലക്ഷം കോടിയും കോർപ്പറേറ്റ് നികുതി വരുമാനം 4.58 ലക്ഷം കോടിയുമായിരുന്നു. 2021–22ൽ ആദായനികുതി വരുമാനം 6.97 ലക്ഷം കോടിയും കോർപ്പറേറ്റ് നികുതി വരുമാനം 7.12 ലക്ഷം കോടിയുമാണ്.
തുടർന്നുള്ള വർഷങ്ങളിൽ ആദായനികുതി വരുമാനം 8.33 ലക്ഷം കോടി, 10.45 ലക്ഷം കോടി, 12.35 ലക്ഷം കോടി എന്നിങ്ങനെ വർധിച്ചു. കോർപ്പറേറ്റ് നികുതിയിലെ വർധന 8.25 ലക്ഷം കോടി, 9.11 ലക്ഷം കോടി, 9.87 ലക്ഷം കോടി എന്നിങ്ങനെയാണ്.
കോർപ്പറേറ്റ് നികുതി വരുമാനത്തിലെ വർധനവിന്റെ തോതും ആദായനികുതി വരുമാനത്തേക്കാൾ കുറവാണ്. 2022–23ൽ ആദായനികുതി വരുമാനം 19.62 ശതമാനം വർധിച്ചപ്പോൾ കോർപ്പറേറ്റ് നികുതി വരുമാനത്തിലെ വർധനവ് 15.98 ശതമാനമാണ്.










0 comments