ലിംഗ സമത്വത്തിൽ പിന്നെയും പിറകിലാകുന്ന ഇന്ത്യ; സ്ഥാനം 131

ന്യൂഡൽഹി: വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട 2025ലെ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം 131. 148 രാജ്യങ്ങളുൾപ്പെട്ട പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം 131 ആയത്. 64.1 ശതമാനമാണ് തുല്യതാ സ്കോർ. 2023ൽ 126 ഉം 2024ൽ 129 ഉം ആയിരുന്ന ഇന്ത്യയുടെ സ്ഥാനമാണ് പിന്നെയും താഴേക്ക് പോയത്.
ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശ് 24-ാം സ്ഥാനത്തും ഭൂട്ടാൻ 119-ാം സ്ഥാനത്തും നേപ്പാൾ 125-ാം സ്ഥാനത്തും ശ്രീലങ്ക 130-ാം സ്ഥാനത്തുമാണ്. ഇന്ത്യയ്‌ക്കു പുറകിൽ മാലിദ്വീപ് 138-ാം സ്ഥാനത്തുണ്ട്. ഏറ്റവും പുറകിൽ പാകിസ്ഥാനാണ്.148-ാം സ്ഥാനം.
ഒന്നാം സ്ഥാനത്ത് ഐസ്‌ലാൻഡാണ്. തുടർച്ചയായി 16ാം തവണയാണ് ഐസ്‌ലാൻഡ് ഒന്നാം സ്ഥാനത്തെത്തുന്നത്. തൊട്ടുപിന്നിൽ ഫിൻലാൻഡ്, നോർവേ, യുണൈറ്റഡ് കിംഗ്ഡം, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും.
പുതിയ റിപ്പോർട്ട് പ്രകാരം 64.1 ശതമാനമാണ് ഇന്ത്യയിലെ ജൻഡർ ഗ്യാപ്. ഇതോടെ ദക്ഷിണേഷ്യയിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള രാജ്യങ്ങളിൽ ഒന്നായാണ് ഇന്ത്യ മാറിയിരിക്കുന്നത്. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും ആയുർദൈർഘ്യവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെൻഡർ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.
രാഷ്ട്രീയമേഖലയിലെ ശാക്തീകരണത്തിൽ ഇന്ത്യ പുറകിലാണെന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. പാർലമെന്റിലെ സ്ത്രീ പ്രാതിനിധ്യം 2025 ൽ 14.7 ശതമാനമായിരുന്നു. ഇത് 13.8 ശതമാനമായി കുറഞ്ഞു. അതുപോലെ മന്ത്രി പദവികൾ വഹിക്കുന്ന സ്ത്രീകളുടെ പങ്ക് 6.5 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി കുറഞ്ഞു.
എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം ലോകം ഇനിയും പൂർണമായി തുല്യത കൈവരിക്കാൻ 123 വർഷം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.










0 comments