മലരിക്കലിൽ ആമ്പൽ വസന്തം മായാറായി; ഒക്‌ടോബർ പകുതിയോടെ പാടങ്ങൾ കൃഷിക്കായി ഒരുക്കും

മലരിക്കൽ ആമ്പൽ വസന്തം ആസ്വദിക്കുന്നവർ

സ്വന്തം ലേഖകൻ
Published on Sep 17, 2026, 12:14 PM | 1 min read
കോട്ടയം: മലരിക്കലിലെ ആമ്പൽ വസന്തകാഴ്‌ചകൾ അടുത്ത മാസം കൂടി. ഒക്‌ടോബർ പകുതിയോടെ ആമ്പൽ പൂക്കൾ നിറഞ്ഞ പാടങ്ങൾ കൃഷിക്കായി ഒരുക്കും. വെള്ളം വറ്റിക്കൽ ആരംഭിച്ചു. ആമ്പൽ വസന്തം കാണാൻ ഇപ്പോഴും നൂറുകണക്കിനാളുകൾ എത്തുന്നു.
ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ് കൂടുതൽ. ജൂൺ, ജൂലൈ മാസമാണ് സീസണെങ്കിലും ഇത്തവണ ആമ്പൽ പുക്കാൻ വൈകി. കൃഷി കഴിയുന്പോൾ ആന്പൽ തനിയെ മൊട്ടിടുന്നു. മീനച്ചിലാർ– മീനന്തറയാർ –കൊടൂരാർ പുനസംയോജന പദ്ധതിയുടെ ഭാഗമായാണ് മലരിക്കൽ ഗ്രാമവും ആമ്പൽ വസന്തവും ലോക ശ്രദ്ധയിൽ എത്തിയത്. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരം, 850 ഏക്കറിലുള്ള തിരുവായിക്കരി പാടത്തുമാണ് ആന്പൽ പൂക്കുന്നത്. 220 വള്ളങ്ങളാണ് ആമ്പൽ സൗന്ദര്യം ആസ്വദിക്കാൻ ഒരുക്കിയിരിക്കുന്നത്.
മലരിക്കൽ തിരുവായിക്കരി പാടത്ത് കൃഷിക്ക് നിലം ഒരുക്കാനായി മോട്ടോർ വെച്ച് വെള്ളം വറ്റിക്കുന്ന പ്രവർത്തനം ആരംഭിച്ചു. ട്രയൽ റണ്ണാണ് ആരംഭിച്ചത്. തുടർന്ന് ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തെ വെള്ളം വറ്റിക്കും. കളനാശിനി അടിച്ച് ആമ്പൽ ചീയിച്ച് ട്രാക്‌ടർ ഉപയോഗിച്ച് നിലമൊരുക്കും. ഇൗ സമയം ആമ്പലിന്റെ തണ്ടും പൂവും വളമായി മാറും. പിന്നീടാവും നെല്ല് വിതക്കുക. 20 ദിവസം കൊണ്ട് നെൽവിത്തുകൾ പച്ചപ്പട്ട് വിതച്ചപോലെ പാടത്ത് നിൽക്കും. മാർച്ചോടെ കൊയ്‌ത്തിന് പാടം തയ്യാറാകും.









0 comments