ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടൺ ഇന്ധനം അയച്ച് ഇന്ത്യ

കൊളംബോ പോർട് (ഫയൽ ചിത്രം)
ന്യൂഡൽഹി: അയൽരാജ്യമായ ശ്രീലങ്ക നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായി 38,000 മെട്രിക് ടൺ ഇന്ധനം ഇന്ത്യ കൈമാറി. ഇതിൽ 20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളും ഉൾപ്പെടുന്നു. ഇന്ധനവുമായി കപ്പൽ കൊളംബോയിലെത്തിയ വിവരം ശനിയാഴ്ച ഇന്ത്യൻ ഹൈക്കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്തും തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയെത്തുടർന്നാണ് അടിയന്തര സഹായം നൽകിയത്. തുടർന്ന് ചൊവ്വാഴ്ച ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ സഹകരണവുമാണ് നേതാക്കൾ പ്രധാനമായും ചർച്ച ചെയ്തത്.
പശ്ചിമേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും മാർച്ച് മാസത്തേക്കുള്ള ഇന്ധന വിതരണം ശ്രീലങ്ക ഐഒസി നേരത്തെ ഉറപ്പാക്കിയിരുന്നു. എന്നാൽ പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ കപ്പൽക്ഷാമവും വിതരണ തടസ്സങ്ങളും കാരണം കരാറെടുത്ത കമ്പനികൾക്ക് ഇന്ധനം എത്തിക്കാൻ കഴിഞ്ഞില്ല. 'ഫോഴ്സ് മജ്യൂർ' (Force Majeure) വ്യവസ്ഥ പ്രകാരം നിലവിലെ സാഹചര്യത്തിൽ ഉൽപ്പന്നം വിതരണം ചെയ്യാൻ കഴിയില്ലെന്ന് കമ്പനികൾ അറിയിച്ചതോടെയാണ് ഇന്ത്യ അടിയന്തരമായി ഇന്ധനം എത്തിച്ചത്.










0 comments