ad
Deshabhimani

റെക്കോഡിട്ട് എണ്ണ ഇറക്കുമതി; ജൂണിൽ പകുതിയും വാങ്ങിയത് റഷ്യയിൽ നിന്ന്

Crude Oil

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jun 30, 2026, 04:10 PM | 2 min read

ന്യൂഡൽഹി : അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിനിടയിലും കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുകയാണ്. ജൂൺ മാസത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ക്രൂഡ് ഓയിലിന്റെ 50 ശതമാനത്തിലധികവും റഷ്യയിൽ നിന്ന് മാത്രമാണ് സമാഹരിച്ചത്. ഇത് പ്രതിദിനം ഏകദേശം 2.5 ദശലക്ഷം ബാരലുകൾ വരും.


റഷ്യൻ ക്രൂഡ് ഓയിലുമായി എത്തിയ എട്ട് കൂറ്റൻ ടാങ്കർ കപ്പലുകൾ ഇതിനകം തന്നെ പടിഞ്ഞാറൻ തീരത്തെ വാഡിനാർ മുതൽ കിഴക്കൻ തീരത്തെ വിശാഖപട്ടണം വരെയുള്ള വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽ അടക്കാൻ തയ്യാറായി നിൽക്കുകയാണ്. ഇന്ത്യൻ തുറമുഖങ്ങളിൽ ഇത്രയധികം റഷ്യൻ എണ്ണക്കപ്പലുകൾ ഒരുമിച്ച് കാണുന്നത് ഇതാദ്യമായാണ്.


2022ൽ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് റഷ്യ എണ്ണ വിപണി ഏഷ്യൻ രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടത്. യുദ്ധത്തിന് മുൻപ് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നു റഷ്യൻ എണ്ണയുടെ പങ്ക്. ഇന്ന് രാജ്യത്തിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറി.


യുക്രൈനിന്റെ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് റഷ്യയിലെ നിരവധി എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം തടസപ്പെട്ടതാണ് ഈ പെട്ടെന്നുള്ള കയറ്റുമതി വർധനവിന് കാരണം. ആഭ്യന്തരമായി ശുദ്ധീകരിക്കുന്നതിന് പകരം കൂടുതൽ അസംസ്‌കൃത എണ്ണ വിദേശത്തേക്ക് കയറ്റി അയക്കാൻ റഷ്യയെ നിർബന്ധിതരാക്കുകയായിരുന്നു. സാമ്പത്തിക മാന്ദ്യം കാരണം ചൈനയുടെ എണ്ണ ആവശ്യകത പ്രതിദിനം 15 ദശലക്ഷം ബാരലിൽ നിന്ന് 10 ദശലക്ഷമായി കുറഞ്ഞതും ഇന്ത്യയ്ക്ക് കൂടുതൽ റഷ്യൻ എണ്ണ ലഭ്യമാകാൻ കാരണമായി. നിലവിൽ ബാരലിന് 2 മുതൽ 5 ഡോളർ വരെ ഇളവിലാണ് ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ലഭിക്കുന്നത്.


ഹ്രസ്വകാലാടിസ്ഥാനത്തിൽ രാജ്യം സുരക്ഷിതമായ നിലയിലാണെങ്കിലും ഇന്ത്യയുടെ ദീർഘകാല ഊർജ സുരക്ഷ ഇപ്പോഴും ദുർബലമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ പക്കലുള്ള തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരം രാജ്യത്തെ വെറും 4-9 ദിവസത്തെ ഉപഭോഗത്തിന് മാത്രമേ തികയുകയുള്ളൂ. ലോകത്തിലെ മറ്റ് പ്രമുഖ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. ചൈനയ്ക്ക് 92.2 ദിവസത്തെയും, ജപ്പാന് 77 ദിവസത്തെയും, ദക്ഷിണ കൊറിയയ്ക്ക് 31 ദിവസത്തെയും ഉപഭോഗത്തിനുള്ള കരുതൽ ശേഖരമുള്ളപ്പോഴാണ് ഇന്ത്യ വെറും 4-9 ദിവസത്തെ ശേഖരവുമായി നിൽക്കുന്നത്.


ഇറക്കുമതി എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യയുടെ രീതി കാലക്രമേണ വൻതോതിലാണ് വർധിച്ചുവരുന്നത്. 2000ത്തിൽ ആവശ്യത്തിന്റെ 70 ശതമാനത്തോളം ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് ആഭ്യന്തര ഉൽപാദനം കുറഞ്ഞതോടെ ആവശ്യകത പ്രതിദിനം 5.4 ദശലക്ഷം മുതൽ 5.6 ദശലക്ഷം ബാരലായി ഉയർന്നു. ഇതോടെ ഇറക്കുമതി ആശ്രയത്വം 90 ശതമാനമായി വർധിക്കുകയും ചെയ്തു. ഇറക്കുമതി ചെയ്യുന്ന ഈ എണ്ണയുടെ നാലിലൊന്ന് ഇന്ത്യയിൽ തന്നെ ശുദ്ധീകരിച്ച് പെട്രോളിയം ഉൽപന്നങ്ങളായി പുനർകയറ്റുമതി ചെയ്യുന്നുണ്ട്. എന്നിരുന്നാലും വിദേശ ക്രൂഡ് ഓയിലിനോടുള്ള രാജ്യത്തിന്റെ അടിസ്ഥാനപരമായ ആശ്രയത്വം വലിയൊരു വെല്ലുവിളിയാണ്.


നിലവിൽ റഷ്യയിൽ നിന്ന് ലഭിക്കുന്ന വൻ ഡിസ്കൗണ്ട് താൽകാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും ആഗോള വിപണിയിലെ പെട്ടെന്നുള്ള വിലക്കയറ്റത്തിൽ നിന്നും വിതരണ തടസങ്ങളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ തന്ത്രപ്രധാനമായ കരുതൽ ശേഖരം അടിയന്തരമായി വിപുലീകരിക്കേണ്ടതുണ്ടെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home