ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന 98.08 ശതമാനം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ ഒഴിവാകും
print edition സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഒമാനും

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നു
അനസ് യാസിൻ
Published on Dec 19, 2025, 03:32 AM | 1 min read
മനാമ
ഉഭയകക്ഷി സഹകരണം കൂടുതൽ ഊർജിതമാക്കുന്നതിനായി ഇന്ത്യയും ഒമാനും നിർണായകമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവച്ചു. ഒമാൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പിട്ടത്.
കരാർ പ്രകാരം ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന 98.08 ശതമാനം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ ഒഴിവാകും. രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്കുകൾ, ഫർണിച്ചർ, കാർഷിക ഉൽപ്പന്നങ്ങൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങിയവയ്‌ക്ക് തീരുവയിളവ് ലഭിക്കും. ഒമാനിൽനിന്ന് കയറ്റുമതി ചെയ്യുന്ന 77.79 ശതമാനം ഉൽപ്പന്നങ്ങളുടെ തീരുവയിൽ ഇന്ത്യയും ഇളവ് നൽകും. ഇത് ഒമാനിൽനിന്നുള്ള ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 94.81 ശതമാനം വരും.
സന്ദർശനത്തിനിടെ ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ' നൽകി പ്രധാനമന്ത്രിക്ക് നല്‍കി. സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് ആണ് പുരസ്കാരം സമ്മാനിച്ചത്.സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ചചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സമുദ്ര പൈതൃക സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ പുതിയ ധാരണപത്രങ്ങൾ ഇരുരാജ്യവും കൈമാറി. ഒമാൻ സുൽത്താനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.










0 comments