print edition ഉൗർജ പ്രതിസന്ധി വലയ്‌ക്കും

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അന്താരാഷ്ട്ര സംഭവവികാസങ്ങൾ രാജ്യത്തിന്റെ ഉൗർജ സുരക്ഷയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസർക്കാർ. 60 ദിവസത്തേക്കുള്ള ക്രൂഡ്‌ഓയിൽ, പ്രകൃതിവാതക ശേഖരം; 45 ദിവസത്തേക്കുള്ള എൽപിജി സ്‌റ്റോക്കും നിലവിലുണ്ടെന്ന് തിങ്കളാഴ്‌ച ചേർന്ന മന്ത്രിതല സമിതി വിലയിരുത്തി.
അതേസമയം, എൽപിജി ആവശ്യത്തിന് സ്‌റ്റോക്കുണ്ടെങ്കിലും പശ്‌ചിമേഷ്യൻ സംഘർഷസ്ഥതി അതിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു. സംഘർഷങ്ങൾ അനിശ്‌ചിതമായി നീളുകയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടരുകയും ചെയ്‌താൽ ഇതുകൊണ്ട് പിടിച്ചുനിൽക്കാനാകുമോയെന്ന കാര്യം സംശയമാണ്.
ഇറാനുമായുള്ള നയന്ത്രചർച്ചകളിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുഗമസഞ്ചാരം ഉറപ്പാക്കിയാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് ആശ്വാസമുണ്ടാകൂ. എന്നാൽ, മോദിസർക്കാരിന്റെ അമേരിക്ക, ഇസ്രയേൽ വിധേയത്വം ഇതിന് വിലങ്ങുതടിയാകും. ജനങ്ങൾ ചെലവ് ചുരുക്കൽ നടപടികളെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനു പിന്നാലെയാണ് പശ്‌ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ രൂപീകരിച്ച കേന്ദ്ര മന്ത്രിതല സമിതി യോഗം ചേർന്നത്.
ആഗോളവ്യാപകമായി ഇന്ധനവിലയിലുണ്ടായ വർധന കാരണം എണ്ണക്കന്പനികൾ വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ദിവസം 1000 കോടിയുടെ നഷ്ടമാണ് കന്പനികൾക്കുള്ളതെന്നും സാന്പത്തികവർഷത്തിലെ ആദ്യപാദത്തിൽ രണ്ടുലക്ഷം കോടിയുടെ സാന്പത്തിക നഷ്ടമുണ്ടായെന്നും സമിതി പറഞ്ഞു.
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ശക്തമായ സൂചനയാണിതെന്നാണ് വിലയിരുത്തൽ. ക്രൂഡ്‌ഓയിൽ വില കുറഞ്ഞിരുന്ന വർഷങ്ങളിൽ ഇന്ധനവില കുറയ്‌ക്കാത്ത എണ്ണകന്പനികൾക്ക്, പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ മറവിൽ വില കൂട്ടാനുള്ള വഴിയൊരുക്കുകയാണ് സർക്കാർ.
വീട്ടാവശ്യത്തിനുള്ള എൽപിജി വിതരണത്തിനാണ് പ്രാധാന്യം നൽകുന്നത്. വിദേശനാണ്യശേഖരം 703 ബില്യൺ ഡോളറുണ്ട്. 76.65 ലക്ഷം ടൺ യൂറിയ സ്‌റ്റോക്കുണ്ട്– മന്ത്രിതല സമിതി കൂട്ടിച്ചേർത്തു.
കേന്ദ്രനിർദേശങ്ങൾ
•പെട്രോൾ, ഡീസൽ, എൽപിജി വാങ്ങിക്കൂട്ടരുത്
•ഉൗഹാപോഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്
•ഉൗർജസംരക്ഷണത്തിന് പൗരർ മുൻകൈയെടുക്കണം










0 comments