സൈനികശക്തി വർധിപ്പിക്കാൻ ഇന്ത്യ; മിസൈലുകളും ഡ്രോണുകളും വരുന്നു

ന്യൂഡൽഹി : ഇന്ത്യയുടെ സൈനിക ശക്തി വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രതിരോധ സംഭരണ പദ്ധതികൾക്കായി 2.38 ലക്ഷം കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. രാജ്യത്തിന്റെ പ്രതിരോധശേഷിയും സൈനിക ശേഷിയും വർധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടി. ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയത്.
കരസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവക്ക് അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളും വാങ്ങാനുള്ള 'അക്‌സപ്റ്റൻസ് ഓഫ് നെസസിറ്റി'ക്കുള്ള അംഗീകാരമാണ് നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
എസ്-400 മിസൈൽ സംവിധാനങ്ങൾ, ഇടത്തരം ഗതാഗത വിമാനങ്ങൾ, ആക്രമണ ഡ്രോണുകൾ, ആധുനിക പീരങ്കികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ആയുധം വാങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ കടമ്പയാണിപ്പോൾ കടന്നത്. പുതിയ തീരുമാനങ്ങൾ ഇന്ത്യയുടെ പ്രതിരോധ സന്നദ്ധത വർധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.










0 comments