മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം

ഗ്യാനേഷ് കുമാർ. PHOTO: Election Commision of india
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവരാൻ നീക്കം ആരംഭിച്ച് ഇന്ത്യ കൂട്ടായ്‌മ. തിങ്കളാഴ്‌ച ചേർന്ന യോഗത്തിലാണ് കമീഷണർക്കെതിരെ ഇംപീച്ച് നടപടികൾ തുടങ്ങാനുള്ള നീക്കത്തെക്കുറിച്ച് ഇന്ത്യ കൂട്ടായ്‌മയിൽ തീരുമാനമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിപക്ഷത്തിന്റെ വോട്ടുകൊള്ള ആരോപണത്തിൽ കഴിഞ്ഞ ദിവസമാണ് ഗ്യാനേഷ് കുമാർ വാർത്താസമ്മേളനം വിളിച്ചുചേർത്തത്. പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണം ആവശ്യമില്ലെന്നുമുള്ള ബിജെപി നേതാക്കളുടെ അതേ നിലപാട് കമീഷണർ വാർത്താസമ്മേളനത്തിൽ ആവർത്തിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് കമീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ കൂട്ടായ്‌മ എത്തിയത്.
സുപ്രീംകോടതി ജഡ്‌ജിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള അതേ നടപടിക്രമങ്ങൾ തന്നെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും ഇംപീച്ച് ചെയ്യുമ്പോൾ ബാധകം. പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ കമീഷണറെ ഇംപീച്ച് ചെയ്യാം. പ്രതിപക്ഷത്തിന് ഇൗ നടപടി പാസാക്കാൻ നിലവിൽ ആവശ്യമായ അംഗബലമില്ല. എങ്കിലും കമീഷണറോടുള്ള പ്രതിഷേധം ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് ഇൗ പ്രമേയം സഭയിൽ അവതരിപ്പിക്കുന്നതെന്ന് കൂട്ടായ്‌മയിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകുന്നതിന് വേണ്ടി പ്രതിപക്ഷം ഒപ്പുശേഖരണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സ്‌പീക്കർ അനുമതി കൊടുത്താൽ മാത്രമേ ഇംപീച്ച് നടപടി അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം ലഭിക്കുകയുള്ളൂ.









0 comments