പഞ്ചസാര കയറ്റുമതിക്ക് പൂട്ടിട്ട് കേന്ദ്രം; സെപ്തംബർ 30 വരെ നിരോധനം

എ ഐ പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം സെപ്തംബർ 30 വരെയാണ് നിരോധനം. അസംസ്കൃത പഞ്ചസാര, വെള്ള പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്.
ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്തലും വിലക്കയറ്റം തടയലുമാണ് നിരോധനത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ. മുൻപ് നിയന്ത്രിത വിഭാഗത്തിലായിരുന്ന പഞ്ചസാര കയറ്റുമതിയെ ഇപ്പോൾ നിരോധിത വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ, നിശ്ചിത ക്വാട്ട പ്രകാരം യൂറോപ്യൻ യൂണിയനിലേക്കും യുഎസിലേക്കും നടത്തുന്ന കയറ്റുമതിയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുൻകൂർ അനുമതി വാങ്ങിയവർക്കും സർക്കാർ തലത്തിലുള്ള ചരക്കുനീക്കത്തിനും തടസ്സമുണ്ടാകില്ല.
2025-26 സീസണിൽ 275 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. എങ്കിലും, ആഭ്യന്തര ഉപഭോഗം മുൻനിർത്തിയും വരാനിരിക്കുന്ന ഉത്സവ സീസണിലെ വിലക്കയറ്റം തടയാനും ലക്ഷ്യമിട്ടാണ് കയറ്റുമതി തടഞ്ഞതെന്നാണ് പറയുന്നത്. 2022 ഒക്ടോബർ മുതൽ ഇന്ത്യ പഞ്ചസാര കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉൽപ്പാദക രാജ്യമായ ഇന്ത്യയുടെ ഈ തീരുമാനം ആഗോള വിപണിയിലും പ്രതിഫലിച്ചേക്കും.











0 comments